കായംകുളം: കായംകുളം ശ്രീതീർത്ഥം പൊഴിച്ചാലുംമൂട് അമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാത്രി 12ന് ലളിതാ സഹസ്രനാമത്തിന്റെ കഥകളി ആവിഷ്കാരം അരങ്ങിലെത്തും.
'സിന്ദൂരാരുണ വിഗ്രഹാം' എന്ന ധ്യാനശ്ളോകം ചൊല്ലി തിരതാഴ്ത്തി, ഭക്തനെ പ്രതിനിധീകരിക്കുന്ന പച്ച വേഷമാണിത്. ലളിതാ സഹസ്രനാമത്തിലെ സരൂപ ധ്യാന ഭാഗമായ 'മരാളീ മന്ദഗമനാ' വരെയാണ് വിസ്തരിച്ച് അവതരിപ്പിക്കുന്നത്. തുടർന്ന് 'ഭണ്ഡാസുര വധോദ്യുക്ത' എന്ന ഭാഗത്ത് ചൊല്ലി വട്ടം തട്ടി തേരു പൂട്ടലുൾപ്പെടെ പടപ്പുറപ്പാട് അഭിനയിക്കുന്നു. ഒരു സ്ത്രീയുടെ പടപ്പുറപ്പാട് കഥകളിയിൽ അപൂർവ്വമാണ്. പിന്നെ 'കാമേശ്വരാസ്ത്ര നിർദഗ്ദ്ധ സഭണ്ഡാസുര ശൂന്യകാ' എന്ന മന്ത്രത്തോടെ ഭണ്ഡാസുരനെ നിഗ്രഹിക്കുന്നതു വരെയുള്ള ഭാഗങ്ങളാണ് അരങ്ങിൽ അവതരിപ്പിക്കുന്നത്. ഒടുവിൽ 'ധ്യായേത് പത്മാസസ്ഥാം' എന്ന ശ്ലോകം ചൊല്ലുന്നതോടെ അവതരണം പൂർത്തിയാകും.
അടുത്തിടെ നിര്യാതനായ ഗാനരചയിതാവ് ബീയാർപ്രസാദും കഥകളിനടൻ കലാനിലയം വിജയനും ചേർന്നാണ് ചിട്ടപ്പെടുത്തിയത്. കലാനിലയം വിജയൻ ഭക്തന്റെ വേഷമണിയും. കലാമണ്ഡലം സുരേന്ദ്രൻ, കലാനിലയം ബാബു എന്നിവർ സംഗീതവും കലാമണ്ഡലം ശ്രീകാന്ത് വർമ്മ, ഏവൂർ മധു എന്നിവർ മേളവും ഒരുക്കും. കലാമണ്ഡലം ആകാശ് വേണുഗോപാലും കലാമണ്ഡലം ആശ്രിത് വേണുഗോപാലും ചേർന്ന് പുറപ്പാട് അവതരിപ്പിക്കും. നീലംപേരൂർ അർജ്ജുനൻ ചുട്ടിയും കണ്ണമ്പള്ളിൽ ജയകൃഷ്ണൻ ചമയവും ഒരുക്കും.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |