കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്‌സ്‌പോയ്ക്ക് കലൂർ സ്റ്റേഡിയത്തിൽ തുടക്കമായി. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. മേള ചൊവ്വാഴ്ച വരെ തുടരും.
വീട്ടാവശ്യങ്ങൾക്കും ഹോട്ടലുകൾക്കും വേണ്ട പാചക യന്ത്രങ്ങൾ മുതൽ വിവിധതരം ഗാർഹിക യൂണിറ്റുകൾക്കും, കുടുംബശ്രീ, കുടിൽ വ്യവസായം, ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങൾക്കും ആവശ്യമായ യന്ത്രങ്ങളും സാങ്കേതികവിദ്യയും അണിനിരത്തിയാണ് മേള.
കാർഷികാധിഷ്ഠിതം, ഭക്ഷ്യ സംസ്‌ക്കരണം, പാക്കേജിംഗ്, ജനറൽ എൻജിനീറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മരാധിഷ്ഠിത വ്യവസായം, റബ്ബർ ആൻഡ് പ്ലാസ്റ്റിക്, ഫുട്ട്‌വെയർ, പ്രിന്റിംഗ്, ഫാർമസ്യൂട്ടിക്കൽ, ആയുർവ്വേദ ആൻഡ് ഹെർബൽ, അപ്പാരൽ, വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്രസാമഗ്രികൾ മേളയിലുണ്ട്.
ഇരുന്നൂറോളം യന്ത്രനിർമാതാക്കളാണ് പങ്കെടുക്കുന്നത്. 40,000 ചതുരശ്ര അടി വിസ്തീർണമുള്ള ശീതീകരിച്ച പവിലിയനാണ് എക്‌സ്‌പോയ്ക്കായി ഒരുക്കിയത്.
ചടങ്ങിൽ ഹൈബി ഈഡൻ എം.പി. അദ്ധ്യക്ഷത വഹിച്ചു. എക്‌സിബിറ്റേഴ്സ് ഡയറക്ടറി പ്രകാശനം വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ നിർവഹിച്ചു. കൗൺസിലർ അഡ്വ. ദീപ്തി മേരി വർഗ്ഗീസ്, എം.എസ്.എം.ഡി.എഫ് തൃശൂർ അസിസ്റ്റന്റ് ഡയറക്ടർ ലചിമോൾ,കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നസിറുദ്ദീൻ, എഫ്.ഐ.സി.സി. കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ സാവിയോ മാത്യു സംസാരിച്ചു.
വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.സുധീർ സ്വാഗതവും വ്യവസായ കേന്ദ്രം ജനറൽ മാനേജരും ജനറൽ കൺവീനറുമായ പി.എ. നജീബ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |