പത്തനംതിട്ട : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ നാളെ ജില്ലയിൽ പ്രവേശിക്കും. നാളെ തിരുവല്ലയിലും റാന്നിയിലും ജാഥയ്ക്കു സ്വീകരണം നൽകുമെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും സംസ്ഥാന സമിതിയംഗം രാജു ഏബ്രഹാമും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എം.സി റോഡിൽ ജില്ലാ അതിർത്തിയായ കുറ്റൂർ ആറാട്ടുകടവിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ജാഥയെ പത്തനംതിട്ട ജില്ലയിലേക്ക് വരവേൽക്കും. തിരുവല്ല മുനിസിപ്പൽ ഗ്രൗണ്ടിലാണ് സ്വീകരണ സമ്മേളനം. കോഴഞ്ചേരി വഴി വൈകിട്ട് അഞ്ചിന് ജാഥ റാന്നിയിലെത്തും. ചെറുകോൽപ്പുഴ പാലം ജംഗ്ഷനിൽ നിന്നു ജാഥയെ റാന്നിയിലേക്ക് വരവേൽക്കും. ഇട്ടിയപ്പാറ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സ്വീകരണ സമ്മേളനം.
14നു രാവിലെ എട്ടിന് കുമ്പഴ ഹിൽപാർക്ക് ഹോട്ടലിൽ ജില്ലയിലെ വിവിധ മേഖലകളിലുള്ളവരുമായി എം.വി.ഗോവിന്ദനും ജാഥ അംഗങ്ങളും കൂടിക്കാഴ്ച നടത്തും. പത്തിനു പത്തനംതിട്ടയിലെ സ്വീകരണ സമ്മേളനം ആരംഭിക്കും. മിനി സിവിൽ സ്റ്റേഷനു സമീപത്തുനിന്ന് ജാഥയെ സ്വീകരിക്കും. പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സ്വീകരണ സമ്മേളനം. കുമ്പഴ വഴി കോന്നിയിലെത്തുന്ന ജാഥയ്ക്കു ബസ് സ്റ്റാൻഡിനു സമീപത്തു നിന്ന് സ്വീകരിച്ച് സമ്മേളന നഗറിലേക്ക് ആനയിക്കും. തട്ട വഴി ജാഥ അടൂർ മണ്ഡലത്തിലേക്കു പ്രവേശിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് അടൂർ സെൻട്രൽ ജംഗ്ഷനിൽ സ്വീകരണത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമ്മേളനവും നടക്കും. ജാഥയുടെ ഭാഗമായി വിപുലമായ പ്രചാരണ പരിപാടികൾ ജില്ലയിൽ സി.പി.എം നേതൃത്വത്തിൽ നടന്നതായി ജില്ലാ സെക്രട്ടറി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |