@ ഏപ്രിൽ ഒന്നുമുതൽ പത്തുവരെ പരാതികൾ സ്വീകരിക്കും
കോഴിക്കോട് : മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന താലൂക്ക് തല അദാലത്തുകൾ മേയ് രണ്ടിന് ആരംഭിക്കും. ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെ താലൂക്ക് ഓഫീസുകളിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈനായും പരാതികൾ നൽകാം.
ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ മന്ത്രി കെ രാജൻ, വനം-വന്യജീവി മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ 'കരുതലും കൈത്താങ്ങും' അദാലത്തുകൾ നടക്കുന്നത്. മെയ് രണ്ടിന് കോഴിക്കോട്, നാലിന് വടകര, ആറിന് കൊയിലാണ്ടി, എട്ടിന് താമരശ്ശേരി എന്നിങ്ങനെയാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്.
അദാലത്തുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ എ. ഗീതയുടെ നേതൃത്വത്തിൽ പ്രാഥമിക യോഗം ചേർന്നു. താലൂക്ക് തലത്തിലുള്ള ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി.
താമരശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലെ വേദികളും പ്രാഥമിക ഒരുക്കങ്ങളും തഹസിൽദാർമാർ വിശദീകരിച്ചു. ജില്ലാ വികസന സമിതി കമ്മിഷണർ എം.എസ് മാധവിക്കുട്ടി, സബ് കളക്ടർ വി.ചെൽസാസിനി, ഡെപ്യൂട്ടി കളക്ടർമാർ, വകുപ്പ് മേധാവികൾ, റവന്യു ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പരാതിയിൽ കക്ഷിയുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. പരാതി സമർപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്. അദാലത്തിൽ പരിഗണിക്കുവാൻ നിശ്ചയിച്ചിട്ടുളള വിഷയങ്ങൾ സംബന്ധിച്ച പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്. മറ്റ് വിഷയങ്ങൾ സംബന്ധിച്ച പരാതികൾ വകുപ്പ് മേധാവികൾ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മന്ത്രിമാർ എന്നിവർക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോർട്ടലിലൂടെയോ മുഖ്യമന്ത്രിക്ക് സമർപ്പിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |