ഇടുക്കി: ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി ചാർജ് ചെയ്യാൻ അധിക സമയം കളയേണ്ട , ഫാസ്സ് ചാർജിംഗ് സ്റ്റേഷനുകൾ സജ്ജമായി. ജില്ലയിലെ ആദ്യ പൊതുവൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷന് ഇടുക്കി ഡിടിപിസി പാർക്കിൽ തുടക്കമായി. ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. ഇലക്ട്രിക്ക് കാറുകളുടെ ദീർഘദൂര യാത്രകൾക്ക് ആവശ്യമായ ഡി.സി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുടെ അനിവാര്യത ഉൾക്കൊണ്ടാണ് അനെർട്ട്, മുൻസിപ്പാലിറ്റി, പഞ്ചായത്തുകൾ, കെടിഡിസി ഹോട്ടലുകൾ, സർക്കാർ വകുപ്പുകൾ എന്നിവരുമായി യോജിച്ച് സംസ്ഥാനത്തെ ദേശീയപാതകൾ, സംസ്ഥാനപാതകൾ എന്നിവിടങ്ങളിൽ ഡിസി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സഥാപിച്ചുവരുന്നത്.
അനെർട്ട് വഴി സ്ഥാപിച്ച പൊതു വൈദ്യുത വാഹന ചാർജിങ് സ്റ്റേഷൻ വരാൻ പോകുന്ന മാറ്റത്തിന്റെ തുടക്കണമെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ സുരക്ഷാകുക, ഇന്ധന വില വർദ്ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളിൽ ഇത്തരം വാഹനങ്ങൾ ആശ്വാസകരമാണ്. വരും നാളുകളിൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകളും ഇതിനോട് അനുബന്ധിച്ച് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈദ്യുത വാഹന നയത്തിന്റെ ഭാഗമായി അനെർട്ടും ഇഇഎസ്എല്ലും ചേർന്നാണ് ജില്ലയിലെ ആദ്യത്തെ പൊതു വൈദ്യുത വാഹന ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ സി വി വർഗീസ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗം പ്രഭ തങ്കച്ചൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, അനെർട്ട് ഇ- മോബിലിറ്റി ഡിവിഷൻ ഹെഡ് മനോഹരൻ ജെ, അനെർട്ട് ജില്ലാ എഞ്ചിനീയർ നിതിൻ തോമസ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒരേസമയം രണ്ട്
കാറുകൾക്ക് ചാർജ് ചെയ്യാം
60 കിലോ വാട്ട് സിസിഎസ് ടൈപ്പ് 11, 22കിലോ വാട്ട് ടൈപ്പ് 11 എ സി, 60 കിലോ വാട്ട് ഷാഡാമോ എന്നിങ്ങനെ മൂന്ന് ചാർജിംഗ് ഗണ്ണുകൾ ഉള്ള മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ ഒരേസമയം രണ്ട് കാറുകൾക്ക് ചാർജ് ചെയ്യാനാകും. ഫുൾ ചാർജിങ്ങിന് 30 മുതൽ 45 മിനുറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജി എസ് ടി യും നൽകണം. പ്ലേസ്റ്റോറിൽ ലഭിക്കുന്ന ഇലക്ട്രിഫൈ എന്ന ആപ്പിലൂടെ പണം അടയ്ക്കാം. ചാർജിംഗ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാൽ ജീവനക്കാരുടെ ആവശ്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |