കോട്ടയം : പ്രചാരണ ദിവസങ്ങൾ കൂടി. ഒപ്പം 40 ഡിഗ്രി വരെ എത്തിയ കോട്ടയത്തെ കടുത്ത ചൂടും. ശരീരം വിയർത്ത് ഒട്ടുന്ന വരണ്ട കാലാവസ്ഥയും അന്തരീഷ ഊഷ്മാവ് കൂടിയതിന്റെ പുകച്ചിലും സ്ഥാനാർത്ഥികളെ വലയ്ക്കുകയാണ്. വോട്ടുപിടിക്കാൻ രാവിലെ മുതൽ രാത്രി വരെ നാടുനീളെയുള്ള അലച്ചിലിനിടയിൽ വയറ് കേടാകാതിരിക്കാൻ കഴിവതും വീട്ടിലെ ഭക്ഷണം വാഹനത്തിൽ പ്രത്യേകം കരുതുകയാണ് സ്ഥാനാർത്ഥികൾ.
തിളപ്പിച്ചാറിയ വെള്ളം, ഗ്രീൻ ടീ, കരിക്ക്, തണ്ണിമത്തൻ, വെള്ളരിക്ക, കുക്കംബർ എന്നിവയ്ക്ക് പുറമേ ചോറും കറികളും അല്ലെങ്കിൽ ചപ്പാത്തിയും കറിയും നിറച്ച ടിഫിൻ ബോക്സ് കരുതിയാണ് പര്യടനം.നോമ്പുകാലമായതിനാൽ വെജിറ്റേറിയൻ ഭക്ഷണത്തോടാണ് പ്രിയം. കടുത്തചൂടിൽ ഇടയ്ക്കിടെ ചായയും കാപ്പിയും കുടിക്കുന്നത് പ്രശ്നമാകാതിരിക്കാൻ വെള്ളം കുടിയാണ് ശരണം.
പ്രഭാത ഭക്ഷണം കഴിച്ച് ചാഴികാടൻ ഇറങ്ങും
ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടൻ രാവിലെ പ്രചാരണത്തിന് ഇറങ്ങുമ്പോൾ ടിഫിനും തിളപ്പിച്ചാറിയ വെള്ളവുംകൂടെ കരുതും. ചൂടു കൂടിയതിനാൽ വെള്ളം കുടിച്ച് മടുക്കും. പ്രഭാത ഭക്ഷണം വീട്ടിൽ നിന്നു കഴിച്ചിട്ടാണ് ഇറങ്ങുന്നത്. ഉച്ചഭക്ഷണവും ടിഫിനിലുണ്ടാകും. രാത്രി ഭക്ഷണം മിക്കവാറും വീട്ടിൽ മടങ്ങിയെത്തുമ്പോഴായിരിക്കും. പ്രചാരണം ചൂടുപിടിച്ച് സ്വീകരണ യോഗങ്ങൾ ആരംഭിക്കുമ്പോഴും ഒന്നുകിൽ വീട്ടിലെ ഭക്ഷണം അല്ലെങ്കിൽ പ്രവർത്തകരുടെ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണത്തോടാണ് താത്പര്യം.
ആഹാരം ശ്രദ്ധിച്ചല്ലേ പറ്റൂ : ഫ്റാൻസിസ് ജോർജ്
വീട്ടിൽ തയ്യാറാക്കിയ ചൂട് ജീരകവെള്ളവുമായാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പര്യടനം. വീട്ടിലെ ഭക്ഷണത്തോടാണ് പ്രിയം. പറ്റില്ലെങ്കിൽ പ്രവർത്തകർ തയ്യാറാക്കിയ ഭക്ഷണം കഴിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പണ്ടേയുള്ള ശീലമാണ്. ആഹാരം ശ്രദ്ധിച്ചല്ലേ പറ്റൂ. എപ്പോഴും കുളിച്ച് ഫ്രഷായി ഇരിക്കണമെന്നത് ശീലമാണ്. പറ്റുമെങ്കിൽ ഒരു ദിവസം രണ്ടും മൂന്നും തവണ കുളിക്കും. സ്വീകരണ പര്യടനം ആകുമ്പോൾ ചൂട് പ്രശ്നമാകും. എത്ര മടുത്താലും വെള്ളം കുടിച്ച് ക്ഷീണമകറ്റും.
തുഷാറിന് പ്രിയം ജ്യൂസ്
ഇടത് - വലത് സ്ഥാനാർത്ഥികൾക്ക് ചൂടുവെള്ളം നിർബന്ധമാണെങ്കിൽ എൻ.ഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് തണുപ്പിനോടാണ് പ്രിയം. ഭക്ഷണം കുറച്ച് പഴങ്ങളും ജ്യൂസും കഴിക്കും. വെള്ളം കൂടുതൽ കുടിക്കും. തണുത്ത വെള്ളം നിറയെ കരുതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |