തൃശൂർ: കാല വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വേനൽമഴ ശക്തമായതും നഗരത്തിലടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായിട്ടും മുപ്പത് ശതമാനത്തോളം പഞ്ചായത്തുകളിൽ താളംതെറ്റി മഴക്കാലപൂർവ്വം ശുചീകരണം. പഞ്ചായത്ത് തലത്തിലെ വാർഡുകളിലും മുനിസിപ്പാലിറ്റി, കോർപറേഷൻ ഡിവിഷൻ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനം നടക്കുന്നത്. മഴക്കാലത്തിന് മുമ്പ് അവസാനിപ്പിക്കേണ്ട പ്രവർത്തനമാണ് പല സ്ഥലങ്ങളിലും ശക്തമായ മഴക്കിടെ നടത്തുന്നത്. അടുത്ത ആഴ്ച്ചയോടെ പ്രവർത്തനം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് അധികൃതർ പറയുന്നത്. വാർഡ് തലത്തിൽ സാനിറ്റേഷൻ കമ്മിറ്റികളുടെയും പഞ്ചായത്ത് തലത്തിൽ ഭരണ സമിതികളുടെയും മേൽ നോട്ടത്തിലാണ് പ്രവർത്തനം നടന്നുവരുന്നത്. ഇതിനകം എഴുപത് ശതമാനത്തോളം വാർഡുകളിലും അവസാനഘട്ടത്തിലാണ് പ്രവർത്തനം. കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശനം നൽകിയിരുന്നു.
30 % ശതമാനം
പഞ്ചായത്തുകളിൽ മെല്ലേപോക്ക്
നിലവിൽ എഴുപത് ശതമാനത്തോളം തദ്ദേശ സ്ഥാപന വാർഡുകളിൽ ശുചീകരണ പ്രവർത്തനം തകൃതിയായി നടക്കുന്നുണ്ടെങ്കിലും മുപ്പത് ശതമാനത്തോളം സ്ഥലങ്ങളിൽ മേല്ലെപോക്കാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. ഇത്തരം കേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമായി നടത്തണമെന്ന നിർദ്ദേശമാണ് നൽകിയിക്കുന്നത്.
തുക തികയില്ലെന്ന് ആക്ഷേപം
തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചും ജെ.സി.ബിയും ഉപയോഗിച്ച് കാനകൾ വൃത്തിയാക്കുന്ന പ്രവർത്തനമാണ് പുരോഗമിക്കുന്നത്. എന്നാൽ പഞ്ചായത്ത് , മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ വാർഡുകൾക്ക് 30000 രൂപ വീതവും കോർപറേഷനിൽ ഡിവിഷനുകൾക്ക് 40000 രൂപയുമാണ് നൽകുന്നത്. എന്നാൽ ജെ.സി.ബി വാടക തന്നെ ഒരു ദിവസം അയ്യായിരം രൂപയിൽ ഏറെ വരും.
43 പേർക്ക് ഡെങ്കി
മഴക്കാല പൂർവ്വ ശുചീകരണം പൂർത്തിയാകാതായതോടെ വെള്ളം കെട്ടി നിന്ന് കൊതുകളും മറ്റും പെരുകുന്നതും ഡെങ്കിയും ഏലിപ്പനിയും വർദ്ധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ള നാൽപ്പത് പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 106 പേർക്ക് ഡെങ്കിപ്പനിയുടെ ലക്ഷണവും കണ്ടെത്തിയിട്ടുണ്ട്. എച്ച്.വൺ,എൻ.വണ്ണും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളൂർ, ഗുരുവായൂർ മുനിസിപ്പാലിറ്റി, കൈപറമ്പ്, പാണഞ്ചേരി, കടങ്ങോട്, പുത്തൂർ, അടാട്ട്, വലപ്പാട്, കടവല്ലൂർ, കോലഴി, തൃശൂർ കോർപറേഷൻ, വേലൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നാലായിരത്തിലേറെ പേർക്ക് പനി
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 4082 പേർക്കാണ് പനി റിപ്പോർട്ട് ചെയ്തത്. എന്നാൽ സ്വകാര്യ ആശുപത്രികളിലേയും മറ്റും പൂർണമായ കണക്ക് ഇതിൽ ലഭിക്കില്ലെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |