വാഷിംഗ്ടൺ : നവംബറിലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ അബദ്ധങ്ങൾ തുടർന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വ്യാഴാഴ്ച അവസാനിച്ച നാറ്റോ ഉച്ചകോടിയ്ക്കിടെ ബൈഡന് സംഭവിച്ച നാക്കുപിഴകൾ ചർച്ചയായി.
പ്രസംഗത്തിനിടെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ 'പ്രസിഡന്റ് പുട്ടിൻ" എന്ന് വിളിച്ച് മൈക്ക് നൽകാൻ ബൈഡൻ ശ്രമിച്ചു. പേര് മാറിയതറിഞ്ഞ ബൈഡൻ ഉടൻ തന്നെ തിരുത്തി. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തുടങ്ങിയ നാറ്റോ നേതാക്കൾക്ക് മുന്നിലായിരുന്നു അബദ്ധം.
പുട്ടിനേക്കാൾ മികച്ചതാണ് താനെന്നായിരുന്നു സെലെൻസ്കിയുടെ മറുപടി. പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലും ബൈഡൻ നാക്കുപിഴ ആവർത്തിച്ചു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ 'വൈസ് പ്രസിഡന്റ് ട്രംപ്" എന്നാണ് ബൈഡൻ പറഞ്ഞത്. ബൈഡന് നാക്കുപിഴ സംഭവിക്കുന്നത് ആദ്യമല്ല. അന്താരാഷ്ട്ര വേദികളിൽ നിരവധി തവണയാണ് രാജ്യങ്ങളുടെയും നേതാക്കളുടെയും പേര് അദ്ദേഹത്തിന് തിരിഞ്ഞുപോയിട്ടുള്ളത്.
ബൈഡന് പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സംഭവം. താൻ മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണെന്ന് ബൈഡൻ മാദ്ധ്യമങ്ങളോട് ആവർത്തിച്ചു. അതിനിടെ, മുൻ പ്രസിഡന്റ് ബറാക് ഒബാമ അടക്കമുള്ള ഡെമോക്രാറ്റിക് നേതാക്കൾക്കും ബൈഡൻ മത്സരിക്കുന്നതിൽ ആശങ്കയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |