കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്ക് വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ച് യു.എ.ഇ റെഡ് ക്രസന്റിൽ നിന്ന് പണം സ്വീകരിച്ചെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹർജികൾ ഹൈക്കോടതി തള്ളി. ഇതോടെ കേസിൽ സി.ബി.ഐയ്ക്ക് അന്വേഷണം തുടരാം. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസും നിർമ്മാണക്കരാർ കമ്പനിയായ യൂണിടാക് ബിൽഡേഴ്സിന്റെ എം.ഡി സന്തോഷ് ഇൗപ്പനും നൽകിയതാണ് ഹർജികൾ.
സർക്കാരോ ലൈഫ് മിഷനോ വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാരിനു വേണ്ടി ലൈഫ് മിഷൻ സി.ഇ.ഒ ഹർജി നൽകിയത്. വിദേശ സഹായം വാങ്ങുന്നതിന് വിലക്കുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നില്ലെന്നായിരുന്നു സന്തോഷ് ഇൗപ്പന്റെ വാദം. വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ മറികടക്കാനും സി.എ.ജി ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കാനും ഉന്നത തലത്തിലുള്ള നീക്കം പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹർജികൾ തള്ളിയത്.
കള്ളക്കളി വ്യക്തം: ഹൈക്കോടതി
പ്രളയ ബാധിതർക്ക് വീടും ആശുപത്രിയും നിർമ്മിക്കുന്നതിന് ഒരു കോടി യു.എ.ഇ ദിർഹമിന്റെ ധനസഹായം ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിനു വേണ്ടി ലൈഫ് മിഷൻ യു.എ.ഇ റെഡ് ക്രസന്റുമായി 2019 ജൂലായ് 11 ന് ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതിനു തുടർ കരാറുകളുണ്ടാക്കിയില്ല. എന്നാൽ, വടക്കാഞ്ചേരിയിലെ 2.17 ഏക്കർ സർക്കാർ ഭൂമിയിൽ വീടുകളും ആശുപത്രിയും നിർമ്മിക്കാൻ യൂണിടാകും സാൻവെഞ്ച്വേഴ്സും തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലാർ ജനറലുമായി 2019 ജൂലായ് 31 ന് രണ്ടു കരാറുകളുണ്ടാക്കി. മുൻകൂറായി 14.5 കോടി രൂപ കമ്പനികളുടെ അക്കൗണ്ടിലേക്ക് നൽകി.
ധനസഹായം നൽകിയ റെഡ് ക്രസന്റിനെയും ധാരണാപത്രം ഒപ്പുവച്ച ലൈഫ് മിഷനെയും ഒഴിവാക്കിയാണ് കരാറുണ്ടാക്കിയത്. ഇത്തരം കള്ളക്കളി നടത്തിയത് സി.എ.ജി ഓഡിറ്റിംഗ് ഒഴിവാക്കി കോഴയും മറ്റു പ്രതിഫലവും നേടുന്നതിനാണ്. കരാർ അംഗീകരിച്ച് ലൈഫ് മിഷൻ സി.ഇ.ഒ എല്ലാ സഹായവും നൽകിയത് ദൗർഭാഗ്യകരമാണ്. കോഴയും സമ്മാനങ്ങളും നൽകിയെന്ന് സന്തോഷ് ഇൗപ്പൻ സമ്മതിക്കുന്നു.
സർക്കാരിന്റെയോ റെഡ് ക്രസന്റിന്റെയോ ഇടപെടലില്ലാതെ വിദേശ ഫണ്ട് മൂന്നാമതൊരു കക്ഷിക്ക് കൈമാറാൻ ഒത്തുകളിച്ചു. ലൈഫ് മിഷൻ സി.ഇ.ഒ ഉൾപ്പെടെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയും സഹായത്തോടെയും ഫണ്ട് വകമാറ്റാനും കോഴ വാങ്ങാനും ഇതിനു പിന്നിലുള്ള പ്രതികൾക്ക് സാധിച്ചു. സി.എ.ജി ഓഡിറ്റിംഗ് ഒഴിവാക്കി കോഴ വാങ്ങുന്നതിന് ഉദ്യോഗസ്ഥർ നടത്തിയ കള്ളക്കളി പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇൗ തട്ടിപ്പെല്ലാം നടത്തിയ സന്തോഷ് ഇൗപ്പനോ ലൈഫ് മിഷൻ ഉദ്യോഗസ്ഥർക്കോ ക്രിമിനൽ ബാദ്ധ്യതയിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.