കൊയിലാണ്ടി: പട്ടികജാതി വിഭാഗത്തിനായി കുറുവങ്ങാട് സ്ഥാപിച്ച മഹാത്മാഗാന്ധി വീവേഴ്‌സ് ഇൻഡസ്ട്രിയൽ സൊസൈറ്റിക്ക് താഴ് വീഴുന്നു. 1993ൽ മന്ത്രി എം.ടി. പത്മ തറക്കല്ലിടുകയും 1997ൽ മന്ത്രി ശിവദാസമേനോൻ ഉദ്ഘാടനം ചെയ്ത സ്ഥാപനമാണിത്. കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലേയും മൂടാടി പഞ്ചായത്തിലെയും പട്ടികജാതി വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉയർച്ച ലക്ഷ്യം വച്ചാണ് നെയ്ത്ത് തുടങ്ങുന്നത്.
തുടക്കത്തിൽ പത്ത് സ്ത്രീകൾക്കും തുടർന്ന് ഇരുപത്തഞ്ച് പേർക്കും പരീശീലനം നൽകി. കണ്ണൂരിൽ നിന്നാണ് നൂൽ വാങ്ങിയിരുന്നത്. നെയ്ത്ത് ശാലയോടൊപ്പം ഡൈ ഹൗസ്, ചായം മുക്കാനും, നൂല് പുഴുങ്ങാനുള്ള സംവിധാനം എന്നിവ ഇവിടെയുണ്ട്. പുതപ്പ്, ചവിട്ടി, തോർത്ത്, ടർക്കി ലുങ്കി എന്നീ ഇനങ്ങളാണ് ഇവിടെ നിന്ന് ഉത്പാദിപ്പിച്ചത്.
തൊഴിൽ രംഗത്ത് പരിചയ കുറവ് ഉണ്ടെങ്കിലും ഗുണമേന്മയുള്ളതാണെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങളായിട്ടും നിറം പോലും മങ്ങിയിട്ടില്ല. തൊഴിലാളികൾ തന്നെ വീടുവീടാന്തരം കയറി വിൽപ്പന നടത്തിയിരുന്നതായും ചിലപ്പോൾ ആവശ്യക്കാർ നേരിട്ട് സൊസൈറ്റിയിൽ എത്തി വാങ്ങുകയും ചെയ്തിരുന്നതായി ഇതിലെ അംഗമായ അമ്മാളു പറഞ്ഞു. തൊഴിലാളികൾക്ക് നേരിയ
വേതനം മാത്രമാണ് സൊസൈറ്റി നൽകിയത്. ജീവിക്കാൻ പ്രയാസമായതോടെ പലരും വാർക്കപ്പണിയിലേക്കൊക്കെ മാറി. ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ നഗരസഭയുടെ ഭാഗത്ത് നിന്ന് ഇടപെടലും ഉണ്ടായില്ല.
പ്രവർത്തനം നിലച്ച ശേഷം സ്‌കൂൾ യൂണിഫോം നെയ്ത്തിനായി അവസരം ലഭിച്ചതോടെ നെയ്ത്ത് പുനരാരംഭിച്ചു. എന്നാൽ ഗുണമേന്മയില്ലെന്ന് ഇൻസ്പെക്ഷൻ ടീം വിലയിരുത്തിയതോടെ അത് നിലച്ചു. ഇപ്പോൾ പ്രവർത്തനം വീണ്ടും നിലച്ചു. 75 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സൊസൈറ്റി കയ്യടക്കാൻ നഗരസഭ ശ്രമങ്ങൾ നടത്തിയെങ്കിലും വിട്ട് കൊടുക്കാൻ ഭരണസമിതി തയ്യാറായിട്ടില്ല. പട്ടികജാതിക്കാരുടെ സ്വത്തായി തന്നെ സ്ഥാപനം നിലനിൽക്കണമെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് എൻ. നാരായണൻ പറഞ്ഞു.
കെട്ടിടത്തിൽ ഇതിനകം കാട് കയറിയിട്ടുണ്ട്. ഒരിക്കലും വെള്ളം വറ്റാത്ത കുളം സമീപവാസികൾ വേസ്റ്റ് തള്ളാനുള്ള കേന്ദ്രമാക്കിയും മാറ്റി. പലതവണ പുതിയ പദ്ധതികളുമായി വ്യവസായ വകുപ്പിനെ സമീപച്ചതായി പ്രസിഡന്റ് എൻ. നാരായണൻ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥർ അഗവണിക്കുകയായിരുന്നത്രേ. പട്ടികജാതി വ്യവസായവകുപ്പുകളും നഗരസഭയും മുൻകൈയെടുത്താൽ സ്ഥാപനം പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് ഭരണസമിതി അംഗങ്ങളായ എ.വി. ജാനു, ബാലൻ ഓടയിൽ, ഇ.ടി. വേലായുധൻ, സി.കെ. ദേവി, ലത എന്നിവർ പറഞ്ഞു. നെയ്ത്തിനോടൊപ്പം മാസ്‌ക്, സാനിറ്റൈസർ, തുടങ്ങിയ ഉത്പാദിപ്പിക്കുകയും ചെയ്താൽ സാദ്ധ്യതയുണ്ടെന്നും ഇവർ പറയുന്നു.
പട്ടികജാതി-പട്ടിക വർഗത്തിന്റെ സ്ഥാപനമെന്ന പരിഗണന കൂടി ലഭിച്ചാൽ മറ്റ് കൈത്തറി സംഘങ്ങളെപ്പോലെ മഹാത്മാഗാന്ധി വീവേഴ്‌സ് സൊസൈറ്റിക്കും നിലനിൽക്കാൻ കഴിയുമെന്ന് പ്രസിഡന്റ് എൻ. നാരായണനും കെ. അമ്മാളുവും പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ എം.എൽ.എ കാനത്തിൽ ജമീലയെ ഇവർ കാണും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |