പട്ടുവം: കയറ്റുമതി ചെയ്യുന്ന 'പട്ടാളം" പച്ച ഞണ്ടുകൾ പുഴയിൽ അപ്രത്യക്ഷമാകുന്നു. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലങ്ങളിലാണ് ഇവ വലുപ്പം വയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ ലഭ്യതക്കുറവ് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുകയാണ്.
ഞണ്ട് കയറ്റുമതിയിൽ കൊവിഡ് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇപ്പോൾ നിയന്ത്രണങ്ങളിൽ നിന്ന് പതിയെ മുക്തമായി വരുമ്പോഴാണ് ഞണ്ടുകളുടെ ലഭ്യതയും കുറഞ്ഞിരിക്കുന്നത്. കയറ്റുമതി ചെയ്യപ്പെടുന്ന ഡബിൾ എക്സൽ വലുപ്പമുള്ള ഞണ്ടുകൾക്ക് 2000 രൂപയോളം വില ലഭിച്ചിരുന്നു. ഇതോടെ നാട്ടിൻപുറത്ത് ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കൾ പോലും ഈ മേഖലയിൽ തൊഴിൽ ഉറപ്പിക്കുകയായിരുന്നു. പുഴ അരിച്ചുപെറുക്കിയുള്ള ഞണ്ടുവേട്ടയും ഞണ്ടുകളുടെ കുറവിന് കാരണമായി പറയുന്നുണ്ട്.
എന്നാൽ മഴക്കാലത്ത് പുഴയിൽ സംഭവിക്കുന്ന അപൂർവ പ്രതിഭാസം കൊണ്ടാണ് ഞണ്ടുകൾ ഉൾവലിഞ്ഞതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഞണ്ടുകൃഷിയും കൊവിഡ് കാലത്തിന് ശേഷം നന്നേ കുറഞ്ഞിട്ടുണ്ട്. പുഴയിൽ ഉപ്പിന്റെ അംശമുണ്ടെങ്കിൽ മാത്രമേ ഈ കയറ്റുമതി ഇനം ഞണ്ടുകൾ ജീവിക്കുകയുള്ളൂ എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
സിങ്കപ്പൂർ, ചൈന, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും പച്ച ഞണ്ടുകൾ കയറ്റുമതി ചെയ്യുന്നത്. ചെന്നൈയിലുള്ള ഏജൻസികൾ കൊവിഡ് കാലത്ത് ഞണ്ടുകൾ സ്വീകരിക്കാതിരുന്നത് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയിരുന്നു. മുതുകുട, മുള്ളൂൽ, കുടുകുന്ന്കടവ്, പട്ടുവം കടവ്, കോട്ടക്കീൽ കടവ് തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഞണ്ടുശേഖരിക്കുന്നവർ ധാരാളമുണ്ട്. റിംഗിട്ടു ഞണ്ടുപിടിക്കുന്നവർക്കടക്കം ഇപ്പോൾ തൊഴിൽ നഷ്ടപ്പെട്ട സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |