കൊച്ചി: യാത്രക്കാരുടെ കൈകളിൽ മെഹന്തിയുടെ മൊഞ്ചണിയിക്കാൻ കൊച്ചി മെട്രോ. വിജയകരമായ കേക്ക് ഫെസ്റ്റിനു പിന്നാലെ മെഹന്തി, ടാറ്റു ഫെസ്റ്റുകൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മെട്രോ റെയിൽ ലിമിറ്റഡ്.
യാത്രക്കാരിൽ, മെഹന്തിയണിയാനും ടാറ്റു ചെയ്യാനും ആഗ്രഹമുള്ളവർക്ക് അവസരം പ്രയോജനപ്പെടുത്താം. മികച്ച മെഹന്തി, ടാറ്റു അർടിസ്റ്റുകളായിട്ടും അർഹമായ പരിഗണനയും പ്രശ്‌സ്തിയും ലഭിക്കാത്തവർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദികൂടിയാണിത്. നിരക്കുകൾ മെഹന്തി, ടാറ്റു ആർടിസ്റ്റുകളാകും നിശ്ചയിക്കുക.
യാത്രക്കാരെ ആകർഷിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് പരിപാടി. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ മെട്രോ സ്‌റ്റേഷനുകൾ കൂടുതൽ സജീവമാകുമെന്നും അതിലൂടെ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ഇതിനു മുൻപ് നടത്തിയ കേക്ക് ഫെസ്റ്റ് വൻ വിജയമായിരുന്നു. 90ലേറെ പേരാണ് തങ്ങളുടെ കേക്കുകൾ സ്റ്റേഷനുകളിലൂടെ വിറ്റത്. ഏറ്റവും കൂടുതൽ ആളുകൾ വിൽക്കാനും വാങ്ങാനും എത്തിയത് ഇടപ്പള്ളി സ്റ്റേഷനിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഹന്തി, ടാറ്റു ഫെസ്റ്റുകൾക്ക് വേദിയായി ഇടപ്പള്ളി തന്നെ നിശ്ചയിച്ചത്.
വെള്ളി, ശനി ദിവസങ്ങളിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇടപ്പള്ളി സ്റ്റേഷനാണ് വേദി. 60 പേർക്കാണ് പരിപാടിയിൽ പങ്കെടുക്കാനാകുക. രജിസ്‌ട്രേഷൻ ഇതിനോടകം ആരംഭിച്ചു. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാകും ഫെസ്റ്റ്. മെട്രോയുടെ സൈറ്റിലൂടെ വ്യക്തിഗതമായി രജിസ്റ്റർ ചെയ്യാം. സ്റ്റാളുകൾ മെട്രോ ഒരുക്കി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |