കോട്ടയം: കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവരുന്ന വിദ്യാഭ്യാസനയം ശരിയായ ചർച്ചകൾ നടത്താതെ നടപ്പാക്കുന്നത് രാജ്യത്തെ അക്കാഡമിക് മേഖലയേയും പൊതുസമൂഹത്തേയും ദോഷകരമായി ബാധിക്കുമെന്ന് മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് യോഗം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ സാങ്കേതിക പരിഷ്‌കരണങ്ങളുടെ പേരിൽ അവതരിപ്പിക്കുന്ന ഓൺലൈൻ ബ്ലെൻഡഡ് ലേണിംഗ് പദ്ധതി പോലുള്ളവ വിദ്യാഭ്യാസ മേഖലയെ വൻകിട കുത്തകകൾക്ക് മുന്നിൽ പണയം വയ്ക്കുന്നതിനുള്ള വഴിതുറക്കുമെന്ന് ഇത് സംബന്ധിച്ച അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് സെനറ്റ് അംഗം ജോജി അലക്‌സ് പറഞ്ഞു.
സർവകലാശാലയിലെ അദ്ധ്യാപക,അനദ്ധ്യാപക തസ്തികകളിലെ ഒഴിവുകളിൽ നിയമനം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി അധികൃതർ യോഗത്തെ അറിയിച്ചു. സർവകലാശാലയ്ക്ക് കീഴിലുള്ള സ്വയംഭരണ കോളേജുകൾ വിദ്യാർത്ഥികളുടെ പ്രവേശനം സംബന്ധിച്ച് നടപടിക്രമങ്ങളിൽ പൂർണ സുതാര്യത ഉറപ്പുവരുത്തണമെന്ന് യോഗം നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് സർവകലാശാല പുറത്തിറക്കിയിട്ടുള്ള കൈപ്പുസ്തകത്തിലെ നിർദ്ദേശങ്ങള സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.
സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സഖറിയ, ഡോ. ബി. കേരളവർമ്മ, ഡോ. എ. ജോസ്, കെ.എം. സുധാകരൻ, പ്രൊഫ. പി. ഹരികൃഷ്ണൻ, ഡോ. എസ്. ഷാജില ബീവി, ഡോ. ആർ. അനിത, ഡോ. ബാബു മൈക്കിൾ, ഡോ. ബിജു തോമസ്, ഡോ. പി. എസ്. സുകുമാരൻ, ഡോ.റോബിനറ്റ് ജേക്കബ്, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാർ ബാബുരാജ് എ. വാര്യർ തുടങ്ങിയവരും പങ്കെടുത്തു.
അബൂബക്കറിന്റെ അംഗത്വം പുനസ്ഥാപിക്കും
കായിക വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ തുക അനുവദിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ പറഞ്ഞു. സർവകലാശാല സ്റ്റാറ്റിയൂട്ടറി ഫിനാൻസ് സമിതിയിലേക്കുള്ള സെനറ്റിന്റെ പ്രതിനിധിയായി ജെ. ലേഖയെ തെരഞ്ഞെടുത്തു. ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ അംഗത്വം റദ്ദായ എ.എം. അബൂബക്കറിന്റെ സെനറ്റ് അംഗത്വം പുനസ്ഥാപിക്കാൻ തീരുമാനിച്ചു.
'ഓൺലൈൻ പഠനത്തിന് അനാവശ്യമായി അമിത പ്രാധാന്യം നൽകുന്നത് കാമ്പസുകളെ നിശബ്ദമാക്കുന്നതിനും സാങ്കേതിക സൗകര്യം കുറവുള്ള മേഖലയിൽ നിന്നുവരുന്ന വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിനും ഇടയാക്കും'
- അഡ്വ. റെജി സഖറിയ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |