തളിപ്പറമ്പ: കൂടെ ഓടിയവർ കൊഴിഞ്ഞ് പോയപ്പോഴും ആവേശംവിടാതെ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക്ക് ട്രാക്കിൽ തന്റെ ലക്ഷ്യം പൂർത്തീകരിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഒരു മണിക്കൂർ ഇരുപത് മിനുട്ട് കൊണ്ട് 400 മീറ്റർ ദീർഘവൃത്തത്തിലുള്ള സിന്തറ്റിക്ക് ട്രാക്കിൽ നാൽപത് റൗണ്ടാണ് അദ്ദേഹം ഓടിയത്.
ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്നതിന് കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ ഡി.ജി.പി മാങ്ങാട്ടുപറമ്പ് പൊലീസ് ആസ്ഥാനത്തായിരുന്നു താമസിച്ചിരുന്നത്. അതിനിടെ ഡി.ജി.പിക്ക് പതിവായി അതിരാവിലെ ഒന്നര മണിക്കൂറോളം ഓടുന്ന ശീലമുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ പൊലീസ് ഉദ്യോഗസ്ഥരെയും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളെയും അത്‌ലറ്റുകളെയും പങ്കെടുപ്പിച്ച് ‘റൺ വിത്ത് ഡി.ജി.പി’ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.
പൊലീസ് ആസ്ഥാനത്തിനു സമീപത്ത് തന്നെയുള്ള കണ്ണൂർ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലേക്ക് കൃത്യം ആറിനു തന്നെ ഡി.ജി.പി എത്തിച്ചേർന്നു. അദ്ദേഹത്തോടൊപ്പം ഉത്തരമേഖലാ ഐ.ജി അശോക് യാദവ് ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഓഫീസർമാരും സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ജോസ്ന ക്രിസ്റ്റി ജോസ്, മരിയ ജോസ് എന്നീ അത്‌ലറ്റുകളും എം. നിവേദ്, പി. അഭികൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ 26 സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും ഓട്ടം തുടങ്ങി.
400 മീറ്റർ ദീർഘവൃത്തത്തിലുള്ള കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്ക് ഒരു തവണ പൂർത്തിയാക്കാൻ മൂന്ന് മിനുട്ടാണ് ഇവർ എടുത്തത്. ഒരു മണിക്കൂർ ഇരുപത് മിനുട്ട് കൊണ്ട് നാൽപത് റൗണ്ടാണ് ഡി.ജി.പി ഓടി തീർത്തത്. കൂടെയുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഇടയ്ക്ക് വച്ച് പിൻവാങ്ങിയപ്പോൾ ഐ.ജി അശോക് യാദവ്, അത്‌ലറ്റുകളായ ജ്യോത്സ്ന ക്രിസ്റ്റി ജോസ്, മരിയ ജോസ്, എസ്.പി.സി കാഡറ്റുകളായ എം. നിവേദ്, പി. അഭികൃഷ്ണ എന്നിവരും നാൽപതുറൗണ്ട് പൂർത്തിയാക്കി. സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ ഉപഹാരമായി കണ്ണൂരിന്റെ പ്രതീകമായ തെയ്യം മാസ്ക് അണിഞ്ഞു നിൽക്കുന്ന ഫോട്ടോ എം. നിവേദും പി.അഭി കൃഷ്ണയും ഡി.ജി.പിക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |