കൊച്ചി: കാവുസംരക്ഷണത്തിനുള്ള സർക്കാർ ഗ്രാന്റ് ഭൂരിഭാഗം കാവുകൾക്ക് ലഭിക്കുന്നില്ല. ഇവയിലേറെയും പുറമ്പോക്ക് ഭൂമിയിലാണെന്നതാണ് കാരണം. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലും ചെറുതും വലുതുമായി ആയിരക്കണക്കിന് കാവുകളുണ്ട്.
ഏറ്റവുമധികം കാവുകളുള്ളത് ആലപ്പുഴയിലാണ്. തൃശൂർ, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകൾ പിന്നാലെയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ അപ്പൂപ്പൻകാവ്, അമ്മൂമ്മകാവ് എന്ന പേരിലാണ് കാവുകളെ വിശേഷിപ്പിക്കുന്നത്.
കാവുകൾ
സംസ്ഥാനത്ത് കാവുകൾ -100000
സർക്കാർ കണക്കുകൾ പ്രകാരം-7000
പുറമ്പോക്ക് ഭൂമിക്ക് രേഖകൾ നൽകണം
പുറമ്പോക്കിലുള്ള കാവുകൾക്ക് കൈവശാവകാശ രേഖ നൽകിയാൽ മാത്രമേ സർക്കാർ ഗ്രാന്റ് ലഭിക്കൂ. 1 ഏക്കർ കാവിന് 7 ലക്ഷം രൂപവരെ ഗ്രാന്റുണ്ട്. ചുറ്റുമതിൽ നിർമ്മിക്കുക, കുളങ്ങൾ സംരക്ഷിക്കുക എന്നിവയ്ക്കാണ് ഇത് വിനിയോഗിക്കേണ്ടത്.
കാവുകളുടെ സംരക്ഷണം ഏറ്റെടുക്കുവാൻ ത്രിതല പഞ്ചായത്തുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കാവ് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
നിവേദനം നൽകി
ഒരേക്കറിന് മുകളിലുള്ള കാവുകളാണ് സർക്കാരിന്റെ കണക്കിൽ ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ ഒരു സെന്റ് മുതലുള്ള കാവുകൾ സംസ്ഥാനത്തുണ്ട്. ഇത് സർക്കാർ ഏറ്റെടുക്കണം. ചിത്രകൂടം, ക്ഷേത്രങ്ങൾ എന്നിവയുടെ വികസനത്തിന് സാമ്പത്തിക സഹായം നൽകുക, പുറമ്പോക്ക് ഭൂമി സമയബന്ധിതമായി പതിച്ച് നൽകുക, വർഷം തോറും ഗ്രാൻഡ് നൽകുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും നിവേദനം നൽകിയിട്ടുണ്ട്.
എൻ.എൻ.ഗോപിക്കുട്ടൻ,സംസ്ഥാന പ്രസിഡന്റ്, കാവുസംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |