കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിക്കെതിരെ സമൂഹമാദ്ധ്യമത്തിൽ ലൈവ് നൽകിയതിന്റെ പേരിൽ തനിയ്ക്കെതിരെ പൊലീസ് കള്ളക്കെസെടുത്തെന്ന ഉള്ള്യേരി സ്വദേശി വി.എം.ഷൈജുവിന്റെ പരാതി മനുഷ്യാവകാശ കമ്മിഷൻ തള്ളി.
പൊലീസ് അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ വ്യക്തമാക്കി. ഇന്നലെ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിലായിരുന്നു ഉത്തരവ്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോ.ഭാഗ്യരൂപയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷൈജുവിനെതിരെ കേസെടുത്തത്.
പനി ബാധിച്ച മകന് ചികിത്സ തേടിയെത്തിയപ്പോൾ ക്യൂ തെറ്റിച്ച് രോഗികളെ കടത്തിവിട്ട സെക്യൂരിറ്റിക്കാരന്റെ നടപടിയെയാണ് ഫേസ്ബുക്ക് ലൈവിലൂടെ താൻ ചോദ്യം ചെയ്തതെന്നായിരുന്നു പരാതിക്കാരന്റെ വാദം. എന്നാൽ ഇയാൾ ഡ്യൂട്ടി റൂമിന് മുന്നിലെത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി ബഹളമുണ്ടാക്കിയതായി ഡി.എം.ഒ യും ജില്ലാ പൊലീസ് ചീഫും കമ്മിഷനെ ധരിപ്പിച്ചു. അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു.
കേസിൽ ഷൈജുവിനെ റിമാൻഡ് ചെയ്തിരുന്നു. പൊലീസ് റിപ്പോർട്ട് അടക്കം പരാതിക്കാരന് നൽകിയപ്പോൾ ആക്ഷേപം ഉന്നയിച്ചിരുന്നില്ല.
ഷൈജുവിനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് അന്വേഷണഘട്ടത്തിലാണെന്നിരിക്കെ കമ്മിഷന് ഇടപെടാനുള്ള സാഹചര്യമില്ലെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |