പാലക്കാട്: ജില്ലയിൽ സപ്ലൈകോ മുഖേനയുള്ള ഒന്നാംവിള നെല്ല് സംഭരണ നടപടികൾ പുരോഗമിക്കുന്നു. നിലവിൽ 33 മില്ലുകാർ കരാറിൽ ഒപ്പിട്ടു. ഇതിൽ പാലക്കാട്ടെ ഒമ്പത് മില്ലുകളും കരാർ ഒപ്പ് വച്ചിട്ടുണ്ട്. കേരള റൈസ് മില്ലേഴ്സ് അസോസിയേഷനിൽ ഇല്ലാത്ത മൂന്ന് മില്ലുകൾ നേരത്ത കരാറിൽ ഏർപ്പെട്ടിരുന്നു. ബാക്കി മില്ലുകാരും ഇന്ന് കരാർ ഒപ്പിടും. ആകെ 52 മില്ലുകാരാണ് കരാർ ഒപ്പിടുക.
കരാർ ഒപ്പിടൽ പൂർത്തിയാകുന്നതോടെ മില്ലുകൾക്ക് നെല്ല് അളക്കുന്നതിനുള്ള പാടശേഖരങ്ങൾ നൽകി തുടങ്ങും. കരാറിൽ ഏർപ്പെട്ട മില്ലുകാർക്കു നെല്ലെടുക്കാനുള്ള പാടശേഖരം അനുവദിക്കാനും നടപടി ആരംഭിച്ചു. സംഭരണത്തിനുള്ള ചാക്ക് എത്തിക്കുന്നതിന് സപ്ലൈകോ ദർഘാസ് ക്ഷണിച്ചിട്ടുണ്ട്. കൂടാതെ നെല്ലുസംഭരണത്തിന് കൃഷിവകുപ്പിൽനിന്ന് ഒമ്പത് ജീവനക്കാരെ അസിസ്റ്റന്റുമാരായി നിയമിച്ചത് കൂടാതെ കരാർ അടിസ്ഥാനത്തിൽ 16 പേരെ കൂടി നിയമിച്ചിട്ടുണ്ട്. ഇവർ ഉടൻ ചുമതലയേൽക്കും.
ജില്ലയിൽ ഇതുവരെ 165 മെട്രിക് ടൺ നെല്ല് സംഭരിച്ചു. 61,000 കർഷകർ സപ്ലൈകോ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. കൃഷി ഇറക്കിയ എല്ലാ കർഷകരും സപ്ലൈകോ നെല്ലു സംഭരണത്തിന് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
കയറ്റുകൂലിയിൽ ഉടൻ തീരുമാനം വേണം
നെല്ല് സംഭരണ നടപടികൾ പുരോഗമിക്കുമ്പോഴും കയറ്റുകൂലിയിൽ വ്യക്തതയില്ലെന്ന് പരാതി. പലയിടത്തും പലവിധമാണ് കയറ്റുകൂലി. ഇതെല്ലാം കർഷകർ നൽകേണ്ട സ്ഥിതിയാണ്. കയറ്റുകൂലി ഇനത്തിൽ ക്വിന്റലിന് 12 രൂപ സപ്ലൈകോ നേരിട്ട് കർഷകർക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നിലവിലെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. രണ്ട് ചാക്ക് നെല്ല് കയറ്റുന്നതിന് തൊഴിലാളികൾ 40 രൂപയാണ് വാങ്ങുന്നത്. സപ്ലൈകോ 12 രൂപ നൽകിയാലും ബാക്കി 28 രൂപ കർഷകർ വഹിക്കേണ്ട അവസ്ഥയാണ്. പലയിടത്തും തൊഴിലാളികൾ പലവിധത്തിൽ കയറ്റുകൂലി വാങ്ങുന്നതായും പരാതിയുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പുറമെ കയറ്റുകൂലി മുഴുവനും സപ്ലൈകോ തന്നെ നൽകണമെന്നതാണ് കർഷകരുടെ ആവശ്യം.
ജില്ലയിൽ അടുത്ത ആഴ്ചയോടെ കൊയ്ത്ത് പൂർണതോതിലാകും. നെല്ലെടുപ്പുമായി ബന്ധപ്പെട്ട നടപടികളെല്ലാം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ്.
- സി. മുകുന്ദകുമാർ, പാഡി മാർക്കറ്റിംഗ് ഓഫീസർ
നെല്ല് സംഭരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |