തെങ്ങമം: കളക്ടർ ഇടപെട്ടു. പട്ടയ കുരുക്ക് അഴിഞ്ഞു. കാടു ചെത്തി വൃത്തിയാക്കി. പ്രളയബാധിതർക്ക് മുത്തൂറ്റ് ഗ്രൂപ്പ് പണിത വീടുകൾ ഉടൻ നൽകും. പ്രളയ ദുരിതത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ട പാവങ്ങൾക്ക് നൽകാൻ മുത്തൂറ്റ് ഗ്രൂപ്പ് കടമ്പനാട് വില്ലേജിൽ തുവയൂർ ജംഗ്ഷന് സമീപം കെ. ഐ.പി. വക സ്ഥലത്ത് പണിത് നൽകിയ വീടുകൾ പാവങ്ങൾക്ക് നൽകാതെ കാടുകയറുന്നു എന്ന് കേരള കൗമുദി വാർത്തയെ തുടർന്ന് ജില്ലാ കളക്ടർ ദിവ്യ.എസ് അയ്യർ ഇടപെട്ടതിനെ തുടർന്നാണ് ഇപ്പോൾ വീടുകൾ കൈമാറാൻ നടപടിയായിരിക്കുന്നത്. കെ.ഐ.പി വക സ്ഥലമായ ഇവിടെ സീറോ ലാന്റ് പദ്ധതി പ്രകാരം എട്ട് പേർക്ക് പട്ടയം നൽകിയിരുന്നു. പട്ടയം ലഭിച്ച എട്ട് പേര് ആയിരുന്നില്ല മൂത്തൂറ്റ് പണിത വീടിന്റെ ഗുണഫോക്താക്കളായ 8 പേർ. എന്നാൽ മുത്തൂറ്റ് പണിത നാലു വീടുകൾ പട്ടയമായി നൽകിയ ഭൂമിയിലും ആയി. ഉദ്യോഗസ്ഥർ ശരിയായ സർവേ നടത്തി മുത്തൂറ്റ് ഗ്രൂപ്പിന് വസ്തു കാട്ടി കൊടുക്കാത്തതിൽ വന്ന പോരായ്മയായിരുന്നു ഇത്. അതിനാൽ വീട് കൈമാറുന്നതിന് ഉദ്യോഗതലത്തിൽ യാതൊരു നീക്കവും നടന്നില്ല. വീടുകൾ കാടുകയറി തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും കേന്ദ്രമായി. കേരള കൗമുദി വാർത്തയെ തുർന്ന് അടൂർ ആർ.ഡി.ഒ.എ തുളസീധരൻപിള്ള സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ ഇവിടെ പട്ടയം നൽകിയ എട്ടുപേർ പേരിൽകൂട്ടി കരം അടച്ചിട്ടില്ലാത്തതിനാൽ അവർക്ക് അവിടെ തന്നെ മറ്റ് ഭാഗത്ത് വസ്തു നൽകി പട്ടയ പ്രശ്നം പരിഹരിക്കും. അടിയന്തരമായി കാടുവെട്ടി തെളിക്കാനും വൈദ്യുതിയും ഉറപ്പ് വരുത്തി എത്രയും പെട്ടെന്ന് വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കാനുമാണ് കളക്ടർ നിർദ്ദേശം നൽകിയത്.
..................
ഉടൻ തന്നെ വീടുകൾ കൈമാറുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് കളക്ടർക്ക് നൽകും. എട്ട് വീടുകൾക്ക് എട്ട് ഗുണഭോക്താക്കളെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. അതിൽ രണ്ട് പേർ വ്യക്തിപരമായ കാരണങ്ങളാൽ ഇവിടെ വീട് വേണ്ടന്ന് അറിയിച്ചിട്ടുണ്ട്. പകരം ഗുണഫോക്താക്കളെ നിശ്ചയിച്ചു നൽകാനും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടും.
ജോൺ സാം
(തഹസിൽദാർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |