കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചിറ്റുമല ക്ഷേത്രത്തിലെ ഈഴവ ശാന്തിയെയും ഈഴവരായ ജീവനക്കാരെയും ജാതീയമായി അധിക്ഷേപിക്കാനും ജോലിയിൽ നിന്ന് അകറ്റി നിറുത്താനും പ്രദേശത്തെ ഒരു വിഭാഗം നടത്തുന്ന ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ രംഗത്ത്. ക്ഷേത്രാങ്കണത്തിലെത്തി ജാതിയുടെ പേരിൽ സ്ഥിരം ആക്ഷേപം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ, സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.കഴിഞ്ഞദിവസം 'കേരളകൗമുദി'യാണ് ശാന്തി ഉൾപ്പെടെയുള്ള ജീവനക്കാർ അനുഭവിക്കുന്ന അധിക്ഷേപം വാർത്തയാക്കിയത്.
കിഴക്കേ കല്ലട പൊലീസിൽ പരാതി നൽകി
കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ചർച്ചയായതോടെ ഭീഷണി കടുപ്പിച്ച് പ്രദേശത്തെ ചില പ്രമാണിമാർ രംഗത്തെത്തി. ശാന്തിക്കാരനായ മൺറോത്തുരുത്ത് സ്വദേശി സജേഷ് രാത്രി വീട്ടിലേക്ക് മടങ്ങവേ വാഹനം തടഞ്ഞുനിറുത്തിയ സംഘം ക്ഷേത്രത്തിൽ തുടരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂട്ടത്തിലുണ്ടായിരുന്ന, ചിറ്റുമലയിലെ കല്ലട വെജിറ്റബിൾ ഉടമ വേണുപ്പിള്ളയ്ക്കെതിരെ സജേഷ് കിഴക്കേ കല്ലട പൊലീസിൽ പരാതിയും നൽകി.
നിരീക്ഷണ കാമറ
ക്ഷേത്ര പരിസരത്ത് അനധികൃതമായി നിരീക്ഷണ കാമറകൾ സ്ഥാപിച്ചെന്നും ആക്ഷേപമുണ്ട്. സമീപവാസിയും 'ശ്രീ തമ്പുരാട്ടി കൺസ്ട്രക്ഷൻസ്' ഉടമയുമായ രാധാകൃഷ്ണപിള്ളയാണ് ദേവസ്വംബോർഡ് ക്ഷേത്രത്തെ 'നിരീക്ഷി'ക്കാൻ സ്വന്തം ഭൂമിയിൽ സി.സി.ടിവി കാമറകൾ സ്ഥാപിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |