ആലുവ: ചട്ടലംഘനങ്ങൾ വിനോദമാക്കിയ ഭരണാധികാരികളുടെ അലംഭാവത്തിന്റെ സാക്ഷ്യപത്രമാണ് ആലുവയിൽ പെരിയാർ തീരത്ത് നിന്നും എട്ട് വർഷം മുമ്പ് പൊളിച്ചുനീക്കിയ മഴവിൽ റെസ്റ്റോറന്റ്.
തോട്ടക്കാട്ടുകര - മണപ്പുറം റോഡിൽ പെരിയാറിന്റെ തീരത്ത് പൊതുഖജനാവിൽ നിന്നും മുക്കാൽ കോടി രൂപ ചെലവഴിച്ച് ടൂറിസം വകുപ്പ് നിർമ്മിച്ച മഴവിൽ റെസ്റ്റോറന്റ് സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സർക്കാരിന് പൊളിക്കേണ്ടിവന്നത്. നദീതീര സംരക്ഷണ നിയമം ലംഘിച്ച് നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ പരാതിയുമായെത്തിയ പരിസ്ഥിതി പ്രവർത്തകരെ പുച്ഛിച്ചും വെല്ലുവിളിച്ചും അധികാരത്തിന്റെ വടിവാൾ വീശിയായിരുന്നു നിർമ്മാണം. സുപ്രീംകോടതിയിൽ കേസ് പരിഗണനയിലിക്കെ 13 വർഷം മുമ്പ് ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനവും നടത്തി. സി.പി.എം ഭരിച്ചിരുന്ന നഗരസഭയുടെ എതിർപ്പും കാര്യമാക്കാതെയായിരുന്നു ഉദ്ഘാടനം.
പെരിയാറിൽ നിന്നും ചെളിയും എക്കലും നിറഞ്ഞ് തീരമായി മാറിയ സ്ഥലം കുട്ടികൾക്ക് പാർക്ക് നിർമ്മിക്കാനെന്ന പേരിൽ എം.ഒ. ജോൺ ചെയർമാനായിരിക്കെയാണ് മണ്ണിട്ട് നികത്തിയത്. കുറെക്കാലം വെറുതെയിട്ട ശേഷം ഡി.ടി.പി.സി ഏറ്റെടുത്ത് 75 ലക്ഷം രൂപ മുടക്കി റെസ്റ്റോറന്റ് നിർമ്മിച്ചു. ആലുവയുടെ ലാൻഡ് മാർക്കായ മാർത്താണ്ഡവർമ്മ പാലത്തിന്റെ മാതൃകയിലായിരുന്നു നിർമാണം. അക്കാലത്ത് തുച്ഛമായ തുകയ്ക്ക് കെട്ടിടം വാടകക്ക് നൽകിയതും വിവാദമായിരുന്നു.
2013 ജൂലായ് രണ്ടിനാണ് കെട്ടിടം പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്. മൺമറഞ്ഞ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ. എസ്. സീതാരാമൻ അഡ്വ. ശിവൻ മഠത്തിൽ മുഖേനയാണ് കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ ഒന്നാം പ്രതിയും കെ.ടി.ഡി.സി, ജില്ലാ കളക്ടർ, ഡി.ടി.പി.സി, സംസ്ഥാന റിവർ പ്രൊട്ടക്ഷൻ കൗൺസിൽ, നഗരസഭ എന്നിവരുമായിരുന്നു കേസിലെ പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |