കോട്ടയം: സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കുമരകത്ത് തുടക്കമിട്ട കയാക്കിംഗ് സഞ്ചാരികൾക്ക് പ്രിയങ്കരമാകുന്നു.
ഗ്രാമീണ ജീവിതം തൊട്ടറിഞ്ഞ് കയാക്കിൽ കുമരകത്തെ ഇടത്തോടുകളിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്. തോടുകളിൽ വിരിഞ്ഞുനിൽക്കുന്ന ആമ്പലുകൾക്കരികിൽ തുഴഞ്ഞെത്തി പൂക്കൾ പറിച്ചും, ഇടത്തോടുകളോട് ചേർന്ന വീടുകൾക്ക് മുന്നിൽ കയാക്ക് അടുപ്പിച്ച് നാടൻ ഭക്ഷണം കഴിച്ചും, അവിടെ അരകല്ലിൽ അരക്കുന്നതും ഓല മെടയുന്നതും പശുവിനെ കറക്കുന്നതും തെങ്ങിൽ കയറുന്നതും കയർ പിരിക്കുന്നതുമെല്ലാം നേരിൽ കണ്ടുമുള്ള യാത്ര വിദേശ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. കൊവിഡിൽ തകർന്ന കുമരകം കായൽ ടൂറിസം മേഖലയ്ക്ക് കയാക്കിംഗ് പുത്തൻ ഉണർവേകുകയാണ്.
ടൂറിസത്തിന് ഉണർവായി
ഹൗസ് ബോട്ടുകളിലൂടെയുള്ള കായൽ യാത്രയ്ക്ക് ആള് കുറവെങ്കിൽ ചെലവേറും. സമയ നഷ്ടവും കൂടും. ഒന്നോ രണ്ടോ പേരാണെങ്കിലും കയാക്കിംഗ് നടത്താം. ചെലവും സമയ നഷ്ടവും കുറവാണ് . ഇരുവശവും പച്ചപ്പ് നിറഞ്ഞ ചെറുതോടുകളിലൂടെ ഗ്രാമീണ സൗന്ദര്യം നുകർന്ന് സ്വയം തുഴഞ്ഞു സഞ്ചരിക്കാൻ കഴിയുന്നുവെന്നതാണ് കയാക്കിംഗിനോട് താത്പര്യം വർദ്ധിക്കാൻ കാരണം.
രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന കയാക്കിന് മണിക്കൂറിന് 500 രൂപ
ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന കയാക്കിന് നിരക്ക് 400 രൂപ
കയാക്കിംഗ് ഓഫീസ് കോട്ടത്തോട്ടിലെ എസ് എൻ പവലിയനിൽ
രാവിലെ 6 മുതൽ 8 വരെയും വൈകീട്ട് 4 മുതൽ 6 വരെയും പറ്റിയ സമയം.
ലൈഫ് ജാക്കറ്റുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
' ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കുമരകത്തു തുടക്കമിട്ട കയാക്കിംഗ് വിനോദ സഞ്ചാരികളെ ആകർഷിച്ചു തുടങ്ങി. കായൽ ടൂറിസത്തിനൊപ്പം ഇടത്തോടുകളിലൂടെ കയാക്ക് തുഴഞ്ഞും നാട്ടറിവുകൾ മനസിലാക്കിയുമുള്ള ജലയാത്രയോട് വിദേശ വിനോദ സഞ്ചാരികൾക്കും താത്പര്യമേറിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവായതോടെ കൂടുതൽ സ്വദേശി, വിദേശി സഞ്ചാരികൾ കുമരകത്ത് എത്തും. ഇതോടെ ഡി.ടി.പി.സിക്ക് കൂടുതൽ കയാക്ക് ഇറക്കാൻ കഴിയും .
- ഡോ.ബിന്ദുനായർ, ഡി.ടി.പി.സി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |