തൃശൂർ : കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ഹർത്താൽ ജില്ലയിൽ പൂർണ്ണം. നഗരത്തിലടക്കം ജില്ലയിലെ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തിയില്ല. അതേസമയം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. സർക്കാർ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും അടഞ്ഞു കിടന്നു. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സർവീസ് സംഘടനകളും ഹർത്താലിൽ പങ്കെടുത്തു. ഹർത്താൽ സമാധാനപരമായിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു.
ക്ലസ്റ്ററുകളായി പ്രതിഷേധം
തൃശൂർ റൗണ്ട് പൂർണ്ണമായും റൗണ്ടിലേക്ക് പ്രവേശിക്കുന്ന അനുബന്ധ റോഡുകളിലുമായി സാമൂഹിക അകലം പാലിച്ച് ക്ലസ്റ്ററുകളായിട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു മണിക്കൂർ നീണ്ട പ്രതിഷേധ പരിപാടികളുടെ സമാപന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജനറൽ കൗൺസിൽ അംഗം എം.എം വർഗ്ഗീസ്, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി യു.പി. ജോസഫ്, ജില്ലാ ഭാരവാഹികളായ പി.കെ. ഷാജൻ , കെ.വി. ഹരിദാസ്, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ടി.കെ. വാസു, എസ്.ടി.യു നേതാവ് നൗഷാദ്, എച്ച്.എം.കെ.പി നേതാവ് കൃഷ്ണൻ, കെ.സി.ടി.യു(എം) നേതാവ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, എ.ഐ.ടി.യു.സി സോഫി തിലകൻ, എം. രാധാകൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജോൺസൺ ആവോക്കാരൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി. സുധാകരൻ സ്വാഗതവും ഐ.എൻ.ടി.യു.സി നേതാവ് വി.എ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. സി.ഐ.ടി.യു ജില്ലാ ട്രഷറർ എ. സിയാവുദീൻ നടുവിലാലിലും ജില്ലാ ഭാരവാഹികളായ എം.കെ. ബാലകൃഷ്ണൻ തൃശൂർ റൗണ്ടിലും കെ.എഫ്. ഡേവിസ് കുന്നംകുളത്തും ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |