തൃശൂർ : ഇളവുകളിൽ ജനം പുറത്തിറങ്ങി തുടങ്ങിയതോടെ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആൾത്തിരക്കേറുന്നു. ഇതോടെ അവധി ദിവസങ്ങളിൽ ലക്ഷങ്ങളുടെ വരുമാനത്തോടെ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ വരുമാനത്തിലും വർദ്ധന.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള വിലങ്ങൻ കുന്ന്, പീച്ചി , തളിക്കുളം സ്‌നേഹ തീരം, വാഴാനി, കലശമല , തുമ്പൂർ മുഴിയിലും കഴിഞ്ഞ ഒരാഴ്ച്ചയായി വൻതിരക്കാണ്. ഇടവേളയ്ക്ക് ശേഷം തുറന്നതിൽ ഡി.ടി.പി.സിക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് പീച്ചിയിൽ നിന്നാണ്. കഴിഞ്ഞ ഞായറാഴ്ച മാത്രം അമ്പതിനായിരത്തോളം രൂപയാണ് ലഭിച്ചത്. വിലങ്ങൻ കുന്ന്, തുമ്പൂർ മുഴി എന്നിവിടങ്ങളിലും നിരവധി പേരാണെത്തുന്നത്.
സാധാരണ ദിവസങ്ങളിൽ ഇരുപതിനായിരത്തോളം രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്. അതേസമയം തളിക്കുളം സ്‌നേഹ തീരം ബീച്ചിൽ സഞ്ചാരികളെത്തുന്നുണ്ടെങ്കിലും പാർക്കിനുള്ളിലേക്ക് ആളുകൾ കയറാത്തതിനാൽ വരുമാനം പ്രതീക്ഷിച്ച പോലെ ഉയരുന്നില്ലെന്ന് ഡി.ടി.പി.സി അധികൃതർ പറഞ്ഞു. ആയിരങ്ങളാണ് കഴിഞ്ഞ അവധി ദിവസങ്ങളിൽ ഇവിടെയെത്തിയത്. കലശമലയൊഴിച്ച് എല്ലായിടങ്ങളിലും 20 രൂപയാണ് പ്രവേശന ഫീസ്. കലശമലയിൽ പത്ത് രൂപയാണ് ഒരാൾക്ക്.
ഞായറാഴ്ച്ചയിലെ വരുമാനം
പീച്ചി 50,000
വിലങ്ങൻകുന്ന് 35,000
തുമ്പൂർ മുഴി 30,000
വാഴാനി 12, 000
ടൂർ പാക്കേജ് അടുത്തമാസം
കൊവിഡിനെ തുടർന്ന് നിറുത്തിവച്ച ടൂർ പാക്കേജ് അടുത്ത മാസം ആദ്യം ആരംഭിക്കും. ബസുകളും മറ്റും ഗതാഗത യോഗ്യമാക്കാൻ ആവശ്യമായ നടപടികളെടുത്തിട്ടുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി കവിത പറഞ്ഞു.
പുള്ളിലും തിരക്കേറി
പ്രകൃതി സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന പുള്ള് കോൾപ്പടവിലും നിരവധി പേരാണ് സന്ധ്യാ സമയങ്ങളിലെത്തുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ കുട്ടികളുമായാണെത്തുന്നത്. നൂറ് കണക്കിന് പക്ഷികളാണ് ഇവിടെയെത്തുന്നത്. നിരവധി പക്ഷി നിരീക്ഷകരും ഇവിടെയെത്തുന്നുണ്ട്.
ക്ഷേത്രങ്ങളിലും ഭക്തരെത്തി തുടങ്ങി
പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഭക്തരുടെ തിരക്ക് വർദ്ധിച്ചു. തൃപ്രയാർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കൂടൽ മാണിക്യം തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെടുന്നുണ്ട്. ക്ഷേത്രങ്ങളിലെ വരുമാനത്തിലും വർദ്ധനവുണ്ടായി. നവരാത്രി ആഘോഷം ആരംഭിക്കുന്നതോടെ കൂടുതൽ തിരക്ക് അനുഭവപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |