തൃശൂർ: ഇന്ന് വയോജന ദിനം, കുടുംബങ്ങളിൽ വയോജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങൾ ഉള്ള ജില്ലകളിൽ രണ്ടാം സ്ഥാനമാണ് തൃശൂരിന്. വയോജനങ്ങൾക്ക് നേരെയുള്ള പരാതികൾ സമർപ്പിക്കുന്നതിനായി ജില്ലയിലെ രണ്ട് മെയ്ന്റനൻസ് ട്രൈബ്യൂണലിൽ മാത്രമായി കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ 200 ലേറെ പരാതികളാണ് ലഭിച്ചത്. ഇതിൽ 170ഓളം പരാതികൾ ട്രൈബ്യുണൽ വഴി പരിഹരിച്ചതായി അധികൃതർ പറഞ്ഞു. ട്രൈബ്യൂണലിൽ എത്തുന്ന പരാതികൾക്ക് പുറമേ പൊലീസ് സ്റ്റേഷനുകളിലും മറ്റും എത്തുന്ന പരാതികളും ഏറെയാണ്.
മുൻ ആർ.ഡി.ഒ എൻ.കെ. കൃപയുടെയും ഇപ്പോൾ ചുമതല വഹിക്കുന്ന ആർ.ഡി.ഒയുടെയും നേതൃത്വതിൽ സമയബന്ധിതമായി പരാതികൾക്ക് തീർപ്പ് കൽപ്പിച്ച് വരികയാണ്. ജില്ലയിൽ മക്കൾ ഉപേക്ഷിക്കപ്പെട്ടവരും ആരും ആശ്രയമില്ലാത്തവരുമായ നൂറുക്കണക്കിന് പേരാണ് വൃദ്ധസദനങ്ങളിൽ കഴിയുന്നത്. സർക്കാർതലത്തിൽ രാമവർമ്മപുരത്ത് മാത്രം 85 വയോജനങ്ങളാണ് താമസിക്കുന്നത്. സ്വകാര്യ മേഖലയിൽ ജില്ലയിൽ മാത്രം 93 വയോജന സംരക്ഷണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
പരാതികളിൽ കർശന നടപടികളുമായി മെയിന്റനൻസ് ട്രൈബ്യുണൽ
മുതിർന്ന പൗരൻമാർക്ക് പരാതി സമർപ്പിക്കുന്നതിന് ഇരിങ്ങാലക്കുടയിലും തൃശൂരിലുമാണ് ജില്ലയിൽ രണ്ട് മെയിന്റനൻസ് ട്രൈബ്യുണൽ പ്രവർത്തിക്കുന്നത്. ആർ.ഡി.ഒമാരുടെ നേതൃത്വത്തിലാണ് പരാതികൾക്ക് തീർപ്പ് കൽപ്പിക്കുന്നത്. ഇതുവരെ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും പരിഗണിച്ച് വയോജനങ്ങൾക്ക് സംരക്ഷണം നൽകാൻ കഴിഞ്ഞതായി ആർ.ഡി.ഒമാർ പറഞ്ഞു. മാതാപിതാക്കളെ സംരക്ഷിക്കാൻ സാധിക്കില്ലെന്ന് പറയുന്നവർക്കെതിരെ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മെയിന്റൻസ് ട്രൈബ്യൂണലിൽ എത്തുന്ന പരാതികൾ ടെക്‌നിക്കൽ അസിസ്റ്റന്റുമാർ നേരിട്ട് അന്വേഷണം നടത്തിയാണ് ആർ.ഡി.ഒ മാർക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത്. തൃശൂരിൽ ബിനി സെബാസ്റ്റ്യനും ഇരിങ്ങാലക്കുടയിൽ മാർഷൽ രാധാകൃഷ്ണനുമാണ് ടെക്‌നിക്കൽ അസിസ്റ്റുമാർ. സാമൂഹ്യ നീതി വകുപ്പുമായി ചേർന്ന് ബോധവത്ക്കരണം ഉൾപ്പടെ നടത്തുന്നുണ്ടെങ്കിലും ഒരോ വർഷം ചെല്ലുംതോറും പരാതികളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. സംസ്ഥാനത്ത് ഇത്തരത്തിൽ 27 ട്രൈബ്യൂണലുകളാണ് പ്രവർത്തിക്കുന്നത്. വയോജനങ്ങൾക്കായി നിരവധി പ്രവർത്തനങ്ങൾ സാമൂഹ്യക്ഷേമ വകുപ്പും നടത്തി വരുന്നുണ്ട്.
ലഭിക്കുന്ന പരാതികൾ
മക്കൾ തമ്മിലുള്ള പ്രശ്‌നങ്ങൾ മുതൽ സ്വത്ത് തർക്കം, ശരീരിക ഉപദ്രവം, മാനസിക പീഡനം, മക്കൾ സംരക്ഷിക്കാത്ത സംഭവം തുടങ്ങി നിരവധി പരാതികളാണ് ലഭിക്കുന്നത്.
വയോജന കേന്ദ്രങ്ങൾ
ജില്ലയിൽ കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ ലഭിച്ച പരാതികൾ
ശിക്ഷ നടപടികൾ
മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കും പീഡിപ്പിക്കുന്നവർക്കും മൂന്നു മാസം തടവും 5000 രൂപ പിഴയും
മെയിന്റനനൻസ് ട്രൈബ്യുണൽ ഫോൺ നമ്പറുകൾ
തൃശൂർ - 0487 2360100
ഇരിങ്ങാലക്കുട - 0480 2820888
സാമൂഹ്യ നിതീ വകുപ്പ്- 0487 2321702
ട്രൈബ്യൂണലിൽ എത്തുന്ന മുതിർന്ന പൗരൻമാരുടെ പരാതികളിൽ പ്രധാന്യത്തോടെ ഇടപെടൽ നടത്താറുണ്ട്. ചികിത്സ, താമസം, പുനരധിവാസം എന്നിവ ഉറപ്പാക്കാൻ ശ്രമം നടത്താറുണ്ട്.
- എം.എച്ച്. ഹരീഷ്, ആർ.ഡി.ഒ ആൻഡ് മെയിന്റനൻസ് ട്രൈബ്യൂണൽ, ഇരിങ്ങാലക്കുട
വയോജനങ്ങൾ ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യമിട്ടാണ് മെയിന്റനൻസ് ആൻഡ് ട്രൈബ്യുണൽ പ്രവർത്തിക്കുന്നത്. പരാതികൾക്ക് എത്രയും പെട്ടന്ന് പരിഹാരം കണ്ട് അവർക്ക് സ്വന്തം വീടുകളിൽ തന്നെ സംരക്ഷണം ഒരുക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നത്.
- പി.എ. വിഭൂഷണൻ, ആർ.ഡി.ഒ ആൻഡ് മെയിന്റനൻസ് ട്രൈബ്യുണൽ തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |