തൃശൂർ: ഔദ്യോഗിക പരിശീലനകാലത്ത് തന്നെ പൊലീസുകാർക്ക് ഡ്യൂട്ടിയിൽ പ്രവേശിക്കാനാവുന്നത് അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശീലനം പൂർത്തീകരിച്ച 2345 കോൺസ്റ്റബിൾമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഡിസംബർ 2ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി പരിശീലനം നൽകിയ ബാച്ചിന് പരിശീലനകാലയളവിൽ മാതൃ പൊലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഈ നടപടി പൊലീസിന് കൃത്യനിർവഹണ ബോധം വളർത്തുന്നതിനും കൂടുതൽ ഉത്തരവാദിത്വത്തോടെ ജോലിയെ നോക്കിക്കാണാനും സഹായിച്ചെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
തൃശൂർ രാമവർമ്മപുരത്ത് കേരള പൊലീസ് അക്കാഡമിയിൽ നടന്ന പാസിംഗ്ഔട്ട് പരേഡിൽ ഒമ്പത് മാസത്തെ പരിശീലനം പൂർത്തീകരിച്ച 353 കോൺസ്റ്റബിൾമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട് ട്രെയിനിംഗ് സെന്ററിനും കേരള പൊലീസ് അക്കാഡമിക്കും
കീഴിൽ പരിശീലനം പൂർത്തീകരിച്ച രണ്ടാമത്തെ ബാച്ചാണിത്. തൃശൂർ ഉൾപ്പെടെ മലപ്പുറം, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, പത്തനംതിട്ട,
കണ്ണൂർ ജില്ലകളിലും ഒരേ സമയം ഓൺലൈനായി സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.
മുൻകാലങ്ങളിൽ പൊലീസ് കോൺസ്റ്റബിൾമാരുടെ പരിശീലനം വിവിധ ബറ്റാലിയനുകളിലായാണ് നടന്നിരുന്നത്. എന്നാൽ ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട് ട്രെയിനിംഗ് സെന്ററിന് കീഴിൽ പരിശീലനം ആരംഭിച്ചതോടെ തൃശൂർ ആസ്ഥാനമാക്കി ഓൺലൈൻ ഇൻഡോർ ക്ലാസുകളും അതാത് ബറ്റാലിയനുകളിൽ പ്രത്യേക സിലബസിൽ ഔട്ട് ഡോർ ക്ലാസുകളും നടത്തി.
രാമവർമ്മപുരം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഐ.പി.ആർ.ടി.സി ഡയറക്ടർ ഐ.ജി പി. വിജയൻ അഭിവാദ്യം സ്വീകരിച്ചു. കേരള പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർമാറായ ഷൗക്കത്ത് അലി, ടി.കെ. സുബ്രമണ്യൻ, എൽ സോളമൻ, എസ് നജീബ്, അസിസ്റ്റന്റ് കമാൻഡറായ ബോസ്‌കോ, കേരള പൊലീസ് അക്കാഡമിയിലെയും ഐ.പി.ആർ.ടി.സി.യിലെയും അസിസ്റ്റന്റ് കമാൻഡർമാരും അക്കാഡമി ഡിവൈ.എസ്.പിമാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |