ചാലക്കുടി: തിരുകൊച്ചി മുഖ്യമന്ത്രി, സ്വതന്ത്ര ഇന്ത്യയുടെ കരുത്തനായ കേന്ദ്രമന്ത്രി തുടങ്ങിയ നിലകളിൽ തിളങ്ങിയ പനമ്പിള്ളി ഗോവിന്ദ മോനോന്റെ 115-ാം ജന്മദിനം വെള്ളിയാഴ്ച ആചരിക്കും. രാവിലെ 9.30ന് പനമ്പിള്ളി ജന്മശതാബ്ദി മന്ദിരത്തിന് സമീപമുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചനയും പ്രത്യേക അനുസ്മരണവും പ്രാർത്ഥനയും നടക്കും. പനമ്പിള്ളി ജന്മ ശതാബ്ദി ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
1906ൽ കാതിക്കുടത്ത് ജനിച്ച ഗോവിന്ദ മോനോന്റെ പ്രാഥിക വിദ്യാഭ്യാസം സമീപത്തെ വിദ്യാലയത്തിലും പിന്നീട് ചാലക്കുടി ഗവ.ബോയ്‌സ് സ്‌കൂളിലുമായിരുന്നു. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും നിയമ ബിരുദം നേടിയ അദ്ദേഹം പിന്നീട് അഡ്വ.എം.സി. ജോസഫിന്റെ ജൂനിയറായി ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. ലീഡർ കെ.കരുണാകരൻ ഉറ്റ മിത്രമായിരുന്ന പനമ്പിള്ളി പിന്നീട് ജവഹർലാൽ നെഹ്റുമായും അടുപ്പത്തിലായി. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്താണ് അദ്ദേഹം കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രി, തിരുവിതാംകൂർ കൊച്ചി മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ റെയിൽവേ നിയമ മന്ത്രി എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു. പ്രവർത്തന ചെലവില്ലാതെ ചാലക്കുടിപ്പുഴയുടെ ഇരുകരകളിലുമായി ജലസേചന പദ്ധതി സ്ഥാപിച്ചത് ഗോവിന്ദ മേനോന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായിരുന്നു. ഗാന്ധിയൻ ജീവിതത്തിന്റെ പിന്തുടർച്ചക്കാരനായിരുന്ന അദ്ദേഹം കോൺഗ്രസ് നേതാക്കൾക്ക് മാത്രമല്ല എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും നെഞ്ചിലേറ്റാവുന്ന ഉദാത്ത മാതൃകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |