കണ്ണൂർ: പൈതൽമല - പാലക്കയംതട്ട് - കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ട് പദ്ധതിയുടെ രൂപരേഖ രണ്ടാഴ്ചക്കുള്ളിൽ വനം - ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കി സംസ്ഥാന സർക്കാരിനു സമർപ്പിക്കും. മലബാറിൽ ടൂറിസം മേഖലയിൽ വൻ മുന്നേറ്റം സൃഷ്ടിക്കാനുതകുന്ന പദ്ധതിയാണിത്.
രാജ്യാസഭാംഗം ജോൺ ബ്രിട്ടാസിന്റെ അഭ്യർത്ഥനയെ തുടർന്ന് ടൂറിസം - വനം മന്ത്രിമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടന്ന ഉന്നതതല യോഗ തീരുമാനപ്രകാരമായിരുന്നു ഉദ്യോഗസ്ഥ സന്ദർശനം. ഗാന്ധിജയന്തിദിനത്തിൽ സർക്യൂട്ടിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളായ പൈതൽമല, കാഞ്ഞിരക്കൊല്ലി, അളകാപുരി വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി. ജോൺ ബ്രിട്ടാസ് എം.പി, സജി ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ, ഇക്കോ ടൂറിസം ഡയറക്ടർ ആർ.എസ് അരുൺ, ഡെപ്യൂട്ടി കളക്ടർ ജെ. അനിൽ ജോസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.വി. പ്രശാന്ത് എന്നിവരാണ് സന്ദർശനം നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ത്രിതല ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സന്ദർശന ശേഷം നടുവിൽ പഞ്ചായത്ത് ഹാളിൽ പ്രത്യേക അവലോകനയോഗവും ചേർന്നു. ചർച്ചയിലെ എല്ലാ നിർദ്ദേശങ്ങളും പരിഗണിച്ച് പദ്ധതിരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ തയാറാക്കുമെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ യോഗത്തിൽ അറിയിച്ചു.
മലബാറിന്റെ ടൂറിസം രംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കാൻ നിർദിഷ്ട വികസനപദ്ധതികൾ സഹായകരമാകും. നാടിന്റെ വികസനത്തിനുവേണ്ടി ജനപ്രതിനിധികൾ ഒറ്റക്കെട്ടായി നിലകൊള്ളും. പ്രസക്തമായ എല്ലാ നിർദ്ദേശങ്ങളും ബന്ധപ്പെട്ടവരുടെ മുന്നിൽ അവതരിപ്പിക്കും-
ജോൺ ബ്രിട്ടാസ് എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |