കൊടുങ്ങല്ലൂർ: മുന്നാക്ക സംവരണം പ്രാബല്യത്തിലാക്കിയ ഭരണഘടനയുടെ 103ാം വകുപ്പ് ഭേദഗതി റദ്ദാക്കണമെന്ന് അഖിലേന്ത്യാ യുവജന ഫെഡറേഷൻ കൊടുങ്ങല്ലൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ശശിധരൻ നായർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേരളത്തിലെ ആനുകൂല്യങ്ങളും പദ്ധതികളും പിൻവലിക്കണമെന്നും സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം സർക്കാരുകളോട് ആവശ്യപ്പെട്ടു.
സാമൂഹിക നീതിയെക്കുറിച്ചുള്ള ഇന്ത്യൻ ഭരണഘടനയുടെ സങ്കൽപ്പങ്ങളെ അട്ടിമറിച്ചാണ് കേന്ദ്രത്തിന്റെ ഭരണഘടനാ ഭേദഗതി. അത് റദ്ദാക്കണം. പാർട്ടി ദേശീയ സെക്രട്ടറി ഡി. രാജ ഉൾപ്പെടെയുള്ളവർ രാജ്യസഭയിൽ ഉയർത്തിയ എതിർപ്പിനെ വകവയ്ക്കാതെയാണ് കേന്ദ്രം ഇതു പാസാക്കിയത്. ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള കേസുകൾ സുപ്രീം കോടതി പരിഗണിക്കുകയുമാണ്. ഇന്നലെ പാലക്കാടും എറണാകുളത്തും ഇതേ പ്രമേയം അവതരിപ്പിച്ച് പാസാക്കിയതായും എന്നാൽ ജില്ലയിൽ നേതാക്കളിടപെട്ട് അവ മാറ്റിവയ്പ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പ്രമേയ കമ്മിറ്റിക്കായി മണ്ഡലം ജോയിന്റ് സെക്രട്ടറി സ്റ്റെഫിനാണ് പ്രമേയം അവതരിപ്പിച്ചത്. ഒക്ടോബർ 2 ന് വൈകീട്ട് ഓൺലൈനായി സംഘടിപ്പിക്കപ്പെട്ട പൊതുസമ്മേളനം മുൻ കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപെഴ്‌സൺ ഷിനിജ ടീച്ചർ, എം.പി മനോജ്, ടി.ആർ ജിതിൻ എന്നിവർ പ്രസീഡിയം അംഗങ്ങളായി. സെക്രട്ടറിയായി അഡ്വ. വി.എസ് ദിനിലിനെയും പ്രസിഡന്റായി ഗോപാലകൃഷ്ണനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |