കോട്ടയം : ഒന്നര വർഷത്തിന് ശേഷം അടുത്തിരുന്ന് അവർ പഠിച്ചു. അകലം പാലിച്ചും മനസിന്റെ അടുപ്പം കൂട്ടി. ഇനി ഒരുമിച്ച് പഠിക്കാൻ അധിക കാലമില്ലെങ്കിലും ഉത്സവാന്തരീക്ഷം വിതച്ചു. അവസാന വർഷ ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്കായിരുന്നു ഇന്നലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ക്ളാസ്. വീണ്ടും കാമ്പസിലേയ്ക്ക് എത്തിയതിന്റെ സന്തോഷം വിദ്യാർത്ഥികൾക്കും, പ്രിയ വിദ്യാർത്ഥികളെ നേരിൽ കണ്ടതിന്റെ സന്തോഷം അദ്ധ്യാപകർക്കും. പഴയത് പോലെ കരംപിടിച്ചും ചേർന്നിരുന്നും സൗഹൃദം പങ്കിടാനാവില്ലെങ്കിലും ചിരിച്ചും കളി പറഞ്ഞും തമാശപൊട്ടിച്ചും ആവേശമാക്കി. മുഖത്തിന് മീതെ മാസ്കിന്റെ മറതീർത്തപ്പോഴും തടവറയില്ലാതെ ഹൃദയംതരുന്ന സ്നേഹം ചൊരിഞ്ഞു. ഇടനാഴികളിലും വാകമരച്ചോടുകളിലും വിദ്യാർത്ഥിക്കൂട്ടങ്ങൾ കളിയും ചിരിയുമായി നിറഞ്ഞു. മഹാമാരി വീട്ടിലിരുത്തിയ അവധിക്കാല വിശേഷങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. കോളേജുകളുടെ പ്രവേശന കവാടങ്ങളിൽ സാനിറ്റൈസറും താപനില പരിശോധിക്കുന്നതിനായി തെർമൽ സ്‌കാനറും ക്രമീകരിച്ചിരുന്നു. കൃത്യമായി മാസ്‌ക് ധരിച്ചാണ് എല്ലാവരും എത്തിയത്. മാസ്ക്കിട്ടായാലും വേണ്ടില്ല, വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു പലർക്കും.
ഉച്ചയ്ക്ക് 1.30വരെയുള്ള സെക്ഷനായിരുന്നു മിക്ക കോളേജുകളിലും. സയൻസ് ബാച്ചുകളിൽ മുടങ്ങിയ പ്രാക്ടിക്കൽ സെഷനാണ് പ്രാധാന്യം നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെന്ന് ഉറപ്പാക്കാൻ പ്രിൻസിപ്പൽ അടക്കമുള്ളവരും രംഗത്തുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |