തേങ്ങ കിലോയ്ക്ക് 27 രൂപ മാത്രം, അടക്കയ്ക്ക് 450
കണ്ണൂർ: അടക്കയ്ക്ക് കിലോവിന് 450 രൂപ ലഭിക്കുമ്പോൾ തേങ്ങയ്ക്ക് ലഭിക്കുന്നത് വെറും 27 രൂപ. ഇതോടെ തെങ്ങ് വെട്ടിമാറ്റി കമുക് പിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വലിയൊരു വിഭാഗം കർഷകർ. മലയോരത്ത് റബർ വെട്ടിമാറ്റിയാണ് പലരും കവുങ്ങ് വച്ചു പിടിപ്പിച്ചത്.
ആലക്കോട് പോലുള്ള പ്രദേശങ്ങളിൽ ചിലയിടത്ത് കവുങ്ങുകൾക്ക് മഹാളി രോഗമുണ്ടെങ്കിലും വിളവിൽ വലിയ കുറവില്ലെന്നാണ് കർഷകർ പറയുന്നത്.
അടയ്ക വിലപിടിപ്പുള്ള കാർഷികവിളയായി റെക്കാർഡ് സൃഷ്ടിച്ച് മുന്നേറുമ്പോഴും പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നാളികേര കർഷകർ. ഇടമഴ കിട്ടിക്കൊണ്ടിരിക്കുന്ന സെപ്തംബർ, ഒക്ടോബർ മാസങ്ങൾ നാളികേര കർഷകർക്ക് ഏറെ സന്തോഷം നൽകുന്ന കാലമാണെങ്കിലും നിലവിൽ സ്ഥിതി അങ്ങനെയല്ല. ഉത്പാദനം കൂടുന്ന ഈ മാസങ്ങളിൽ തേങ്ങയുടെ വില ഇടിഞ്ഞുതാഴുകയാണ്. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയും ഇവർക്ക് ആശ്വാസത്തിനെത്തുന്നില്ല.
ഈ സ്ഥിതി തുടർന്നാൽ തങ്ങൾ ആത്മഹത്യയിലേക്ക് നീങ്ങേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. വെളിച്ചെണ്ണ ഇറക്കുമതിയുടെ ഭീഷണി നിലനിൽക്കെ കൊപ്ര സംഭരിക്കാൻ സംസ്ഥാനത്തെ മില്ലുകൾ മടി കാണിക്കുന്നതും തേങ്ങ വില താഴാൻ കാരണമായി. കൊപ്രയ്ക്ക് ആവശ്യക്കാർ കുറഞ്ഞതോടെ വെളിച്ചെണ്ണയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഗ്രാമീണ മേഖലകളിൽ പച്ചത്തേങ്ങ സംഭരിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. മണ്ഡരി രോഗ ബാധയെ തുടർന്ന് നാളികേരത്തിന്റെ വലിപ്പക്കുറവും വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
വിലയിടിക്കുന്നു, ഡ്യൂപ്ളിക്കേറ്റ് തേങ്ങ
ചരക്കു ഗതാഗതം പഴയരീതിയിൽ ആകുന്നതോടെ തമിഴ്നാട്ടിൽ നിന്നും നിലവാരം കുറഞ്ഞ കൊപ്ര കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യാനുള്ള നീക്കം തകൃതിയാണ്.വിളവു കുറഞ്ഞ തേങ്ങ പുക കൊള്ളിച്ചും മറ്റു കൃത്രിമ മാർഗങ്ങളിലൂടെയും നിറം പിടിപ്പിച്ച് കൊപ്രയാക്കി അയയ്ക്കുകയാണ് ഇവർ. തമിഴ് നാട്ടിലെ പൊള്ളാച്ചി, കങ്കയം, എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായി നാളികേരം എത്തുന്നത്. കേരളത്തിൽ 40 ശതമാനം തെങ്ങുകൾ ഉത്പാദനക്ഷമത കുറഞ്ഞതും രോഗ ബാധിതവുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
നാളികേര കർഷകരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം. അടയ്ക്കയുടെ വിലയില്ലെങ്കിലും അത്യാവശ്യം വളം ചേർക്കുന്നതിന്റെയും മറ്റും ചെലവിന്റെയുംഅടുത്തെങ്കിലും വില കിട്ടിയാൽ മാത്രമെ തെങ്ങു കർഷകന് ആശ്വാസമാകുള്ളൂ -
വിജയൻ, നാളികേര കർഷകൻ, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |