ഇരിട്ടി :ഓടിക്കൊണ്ടിരുന്ന ബസിന് നേരെ തെങ്ങിന് മുകളിൽനിന്നും കുരുങ്ങുകൾ കരിക്ക് പറിച്ചെറിഞ്ഞ് ബസ്സിന്റെ ചില്ല് പൊട്ടിയ സംഭവത്തിൽ കൈ മലർത്തി വനം വകുപ്പ്. കുരങ്ങ് കടിച്ചാൽ ചിലപ്പോൾ നഷ്ടപരിഹാരം കിട്ടിയേക്കും. എന്നാൽ വാഹനങ്ങളെ ആക്രമിച്ചാൽ നഷ്ടപരിഹാരം നൽകാൻ വകുപ്പില്ലെന്നാണ് വകുപ്പിൽ നിന്നുള്ള മറുപടി.
കുരങ്ങുകൾ നാട്ടിലിറങ്ങി അക്രമം നടത്തുന്നതിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. ഈ നിലപാടിനെതിരെ മലയോരമേഖലയിൽ കടുത്ത രോഷമുയർന്നിരിക്കുകയാണ്.ഇരിട്ടിയിൽനിന്നും പൂളക്കുറ്റിക്ക് പോകുകയായിരുന്ന സെന്റ് ജൂഡ് ബസിനുനേരെയാണ് കുരങ്ങുകൾ കരിക്കെറിഞ്ഞത്. നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്നതിനിടെയാണ് ബസിന് റോഡരികിലെ തെങ്ങിൽനിന്നാണ് കുരങ്ങന്മാർ കരിക്ക് പറിച്ച് എറിഞ്ഞത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ബസ് വാരപ്പീടികയ്ക്കു സമീപം എത്തിയപ്പോഴായിരുന്നു സംഭവം. ഏറിൽ ബസിന്റെ മുന്നിലെ ചില്ലുകൾ വൻശബ്ദത്തോടെ തകർന്നുവീണു.
ഒറ്റ ഏറിൽ നഷ്ടം ₹17000
ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്ന് രണ്ട് യാത്രക്കാർക്കും പൊട്ടിയ ചില്ല് തെറിച്ച് പരിക്കേറ്റു. 16 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ മനസാന്നിദ്ധ്യം കൈവിടാത്തതിനാൽ മാത്രം വൻ അപകടം ഒഴിവായി.ഗ്ലാസ് തകർത്ത് കരിക്ക് ബസിനുള്ളിലെത്തി. പൊട്ടിയ ചില്ല് തെറിച്ചാണ് യാത്രികരായ സ്ത്രീകൾക്കും ഡ്രൈവർക്കും പരിക്കേറ്റത്. ഗ്ലാസ് മാറ്റാൻ 17000 രൂപ ചെലവുവന്നുവെന്ന് ബസ് ഉടമ പറയുന്നു. മൂന്ന് ബസുകൾ സർവീസ് നടത്തിയിരുന്ന ഇവിടെ നിലവിൽ സർവീസ് നടത്തുന്ന ഏക ബസിന് നേരെയാണ് കുരങ്ങിന്റെ കല്ലേറ്.
കൂട് വച്ച് പിടിച്ചേ പറ്റു
അക്രമകാരികളായ കുരങ്ങുകളെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.കാട്ടാന, കാട്ടുപന്നി, എന്നിവയ്ക്ക് പുറമെയാണ് കുരങ്ങുകൾ വിട്ടുപറമ്പിലും തൊടിയിലും കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ വരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |