കോട്ടയം : മണിമല പൊലീസിന് സ്ഥിരം തലവേദനയായ ജയേഷും സുഹൃത്ത് സച്ചുവും ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ശേഷം ചോരയിൽ കുളിച്ച വാക്കത്തി കാട്ടി പാറാവ് നിന്ന പൊലീസുകാരനോട് പറഞ്ഞു '' ഞങ്ങൾ അവനെ തട്ടി'' ! ഞെട്ടൽ മാറും മുൻപെ കങ്ങഴയിലെ കൊലപാതകം സംബന്ധിച്ച അറിയിപ്പുമായി പൊലീസിന്റെ വയർലെസ് ചിലച്ചു. ചോദ്യം ചെയ്യുന്നതിനിടെ യാതൊരു സങ്കോചവുമില്ലാതെ പ്രതികൾ കാര്യങ്ങൾ വിശദീകരിച്ചു. ജയിലിൽ നിന്ന് പരിചയപ്പെട്ട പാലക്കാട്ടുകാരായ സംഘം സഹായത്തിനുണ്ടായിരുന്നെന്നാണ് ഇവരുടെ മൊഴി. കൃത്യം കഴിഞ്ഞ് വരുന്നതിനിടെ അവർ കാറിൽ നിന്ന് ഇറക്കിവിട്ടെന്നും മൊഴിയുണ്ടെങ്കിലും പൊലീസ് പൂർണമായും മുഖവിലയ്ക്ക് എടുത്തിട്ടില്ല. കാറിൽ നിന്ന് ഇറക്കിവിട്ടതോടെ അതുവഴി വന്ന ഓട്ടോറിക്ഷയ്ക്ക് കാട്ടി വിളിച്ചു. ചോര പുരണ്ട വാക്കത്തിയും സ്റ്റേഷനിൽ വന്ന് കീഴടങ്ങാനുമാണെന്ന് പറഞ്ഞതോടെ ഓട്ടോഡ്രൈവർ ഒന്നു മടിച്ചു. ഇരുവരും വാക്കത്തി വീണ്ടും ഉയർത്തിയതോടെ ഓട്ടോ ഡ്രൈവർ ഇരുവരെയും കയറ്റി സ്റ്റേഷന്റെ വാതിൽക്കലെത്തിച്ചു. കൂലി പോലും ചോദിക്കാതെ ഉള്ള ജീവനും കൊണ്ട് ഡ്രൈവർ പാഞ്ഞു.
ജയേഷ് സ്ഥിരം പ്രതി
കഞ്ചാവ് മാഫിയാംഗങ്ങളാണ് ജയേഷും കൊല്ലപ്പേട്ട മനേഷും. ഇരുവരും തമ്മിൽ സ്ഥിരംസംഘട്ടനമാണ്. മുൻപ് പെട്രോൾ പമ്പിൽവച്ച് മുളകുപൊടി വിതറി പണംതട്ടാൻ ജയേഷും കൂട്ടരും ശ്രമിച്ച സംഭവത്തിൽ മനേഷുമായി സംഘർഷമുണ്ടായിരുന്നു. പിന്നീടാണ് മനേഷ് ജയേഷിനെ വീട്ടിൽക്കയറി വെട്ടിയത്. ഇതിന്റെ പക മനസിൽ സൂക്ഷിച്ച ജയേഷ് ജയിലിൽ നിന്ന് പരിചയപ്പെട്ട സച്ചുവുമായി പദ്ധതി പ്ളാൻ ചെയ്യുകയായിരുന്നു. ജയേഷിന്റെ പേരിൽ പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ ,കഞ്ചാവ് കേസുകൾ എന്നിവ മണിമല സ്റ്റേഷനിൽ മാത്രമുണ്ട്. ഒരു വർഷം മുമ്പ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ മുൻ എസ്.ഐ ജെബി കെ. ജോണിന്റെ തല വിലങ്ങിന് ഇടിച്ചു പൊട്ടിച്ചിരുന്നു. കറുകച്ചാൽ എസ്.ഐ യെ മഴുവിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ജയേഷ് പ്രതിയാണ്. വിവാഹമോചനം നടത്തിയതിനെത്തുടർന്ന് ലഭിച്ച മൂന്നുലക്ഷം രൂപയുമായി വരികയായിരുന്ന ചങ്ങനാശേരി സ്വദേശിയെ മണിമലയിൽ തട്ടിക്കൊണ്ടുവന്ന് പണം കവർന്ന കേസിലും ജയേഷ് പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |