അടൂർ : ജില്ലക്കാരിയായ ആരോഗ്യമന്ത്രി, അതിലേറെ അടൂർ അസംബ്ളി മണ്ഡലത്തിലെ താമസക്കാരിയും. എന്നിട്ടും അടൂർ ജനറൽ ആശുപത്രിയോട് എന്തേ കരുണകാണിക്കാത്തത് എന്ന് നാട്ടുകാർ ചോദിച്ചാൽ കുറ്റംപറയാനാകുമോ.? അടൂർ - കഴക്കൂട്ടം റോഡ് സുരക്ഷാ ഇടനാഴിയായി വികസിപ്പിച്ചതിന്റെ ഭാഗമായാണ് അടൂർ ജനറൽ ആശുപത്രിയൽ ട്രോമോകെയർ യൂണിറ്റ് അനുവദിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച് ഐ.സി.യു ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തി ഉദ്ഘാടനം ചെയ്തെങ്കിലും നാട്ടുകാർക്ക് ഇതുവരെ പ്രയോജനം ലഭിച്ചില്ല. റോഡപകടങ്ങളിൽ ഉൾപ്പെടെ തലയ്ക്ക് സാരമായി പരിക്കേൽക്കുന്നവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ഒരുക്കിയതാണ് ഈ സംവിധാനം. ഗുരുതരമായി പരിക്കേൽക്കുന്നവരെ കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജിലോ മറ്റ് സ്വകാര്യ ആശുപത്രികളിലോ എത്തിക്കണം. ട്രോമാകെയർ യൂണിറ്റ് സ്ഥാപിക്കുക വഴി ജനറൽ ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഓപ്പറേഷൻ തീയറ്റർ, വെൻഡിലേറ്റർ ഐ.സി.യു, സി. ടി സ്കാൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജീവനക്കാരുടെ ആഭാവം
ന്യൂറോസർജറി വിഭാഗത്തിൽ ഡോക്ടർമാർ, പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാർ, മറ്റു വിദഗ്ദ്ധരായ ജീവനക്കാർ എന്നിവരെ നിയമിക്കാത്തതാണ് ട്രോമാകെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നതിനുള്ള പ്രധാന തടസം. കാഷ്വാലിറ്റി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നില്ല.
സി.ടി സ്കാൻ പരിശോധനയ്ക്കായി വർക്കിംഗ് അറേഞ്ച്മെന്റിൽ ആഴ്ചയിൽ മൂന്ന് ദിവസം ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ന്യൂറോ സർജൻ, ന്യൂറോളജിസ്റ്റ്, കാർഡിയോളജിസ്റ്റ് എന്നിവരുടെ സേവനം ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആവശ്യം ഉന്നയിച്ചതാണ്.
എന്നാൽ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടി ഉണ്ടായില്ല.
അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾ മന്ത്രി വീണാജോർജ്ജിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി വിംഗ് അനുവദിച്ചാൽ മാത്രമേ ന്യൂറോ സർജന്റെ തസ്തിക സൃഷ്ടിക്കാനാകൂ. ഇതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. മന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഡി. സജി.
ചെയർമാൻ, അടൂർ നടഗരസഭ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |