തിരുവല്ല : കാവുംഭാഗം ഒലിവ് കരീനാ വില്ലയിൽ അശ്വതി ആനന്ദ് റാങ്കിന്റെ തിളക്കത്തിൽ. ബി. ഫാം കീം പരീക്ഷയിലാണ് സംസ്ഥാനത്തെ മൂന്നാംറാങ്ക് അക്ഷര സ്വന്തമാക്കിയത്. അക്ഷരയുടെ സഹോദരൻ അക്ഷയ് ആനന്ദ് 2016ൽ കീം പരീക്ഷയിൽ എൻജിനിയറിംഗ് വിഭാഗത്തിൽ രണ്ടാംറാങ്ക് ജേതാവായിരുന്നു. കല്ലിശ്ശേരി കെ.എം.ചെറിയാൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിലെ ഡോ.കെ. ആനന്ദ് ശ്രീനിവാസന്റെയും അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ.പി. ജയശ്രീയുടെയും മക്കളാണ് . പത്താം ക്ലാസ് വരെ തിരുവല്ല ബിലീവേഴ്സ് സ്കൂളിലാണ് അക്ഷര പഠിച്ചത്. തുടർന്ന് ചങ്ങനാശ്ശേരി പ്ലാസിഡ് വിദ്യാവിഹാറിലായിരുന്നു പ്ലസ് ടു പഠനം. പത്താം ക്ലാസിലും പ്ലസ് ടുവിലും 98.8 ശതമാനം മാർക്ക് നേടിയാണ് അക്ഷര വിജയിച്ചത്. പാലായിലായിരുന്നു എൻട്രൻസ് പരിശീലനം. കൊവിഡ് കാലത്ത് ഓൺലൈൻ റെക്കാർഡ് ക്ളാസുകൾ വിജയത്തിന് കൂടുതൽ സഹായകമായി. സ്വന്തം സമയമനുസരിച്ച് ക്ലാസ് കാണാനും വീണ്ടും കേൾക്കാനുമെല്ലാം റെക്കാർഡ് ക്ലാസ് ഗുണം ചെയ്‌തെന്ന് അക്ഷര പറഞ്ഞു. രക്ഷിതാക്കളുടെ പാത പിന്തുടർന്ന് ഡോക്ടർ ആകാനാണ് നീറ്റ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന അക്ഷരയുടെ ആഗ്രഹം. അക്ഷയ് ആനന്ദ് ഇപ്പോൾ ബാംഗ്ലൂരിലെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |