കോന്നി: കനത്ത മഴയെ തുടർന്നു അച്ചൻകോവിൽ, കല്ലാർ നദികൾ ജലനിരപ്പുയർന്നു. മലയോര മേഖലയിൽ പലയിടത്തും വൈദ്യുതി ബന്ധങ്ങൾ തകരാറിലായി. തുടർച്ചയായി മഴ പെയ്യുന്നതിനാൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷിണി നിലനിൽക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു പെയ്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. ശക്തമായ മഴവെള്ള പാച്ചിലിനെ തുടർന്ന് കൂടൽ ജംഗ്ഷനിൽ വെള്ളം കയറി . പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിൽ ഗതാഗതം തടസപ്പെട്ടു. ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കൂടൽ വലിയതോട് കരകവിഞ്ഞതിനെ തുടർന്ന് കലഞ്ഞൂർ കുറ്റുമണ്ണിലും വീടുകളിൽ വെള്ളം കയറി. മഴവെള്ളത്തിൽ ഒലിച്ചു വന്ന പാമ്പ് കൂടൽ ജംഗ്ഷനിലെ പച്ചക്കറി കടയിൽ കയറിയത് പരിഭ്രാന്തിക്ക് കാരണമായി. കിഴക്കുപുറത്തു തോട്ടിൽ മട വീണ് വയലിലേക്ക് വെള്ളം കയറി. വെട്ടൂർ , അട്ടച്ചാക്കൽ, വകയാർ പ്രദേശങ്ങളിലും വയലിൽ വെള്ളം കയറി. പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാർ കരിക്കുടുക്കയിൽ റോഡിൽ വെള്ളം കയറി. കഴിഞ്ഞ മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന വകയാർ കൊല്ലൻപടി മണികണ്ഠവിലാസത്തിൽ ഷാജിയുടെ വീട് അപകടാവസ്ഥയിലായി. ഇടത്തറ, രാധാപടി തുടങ്ങിയ പ്രദേശങ്ങളിലും വയലുകളിൽ വെള്ളം കയറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |