ആലപ്പുഴ: സിനിമയിലും പൊതുജീവിതത്തിലും നെടുമുടി എന്ന സ്ഥലപ്പേരിൽ അറിയപ്പെടുമ്പോഴും നെടുമുടിക്കാർക്ക് വാലേഴത്ത് തറവാട്ടിലെ വേണുഗോപാലൻ നായർ 'ശശിയേട്ട'നാണ്. അദ്ധ്യാപക ദമ്പതിമാരായിരുന്ന കേശവപിള്ളയും കുഞ്ഞുക്കുട്ടിഅമ്മയും മകനെ വിളിച്ചിരുന്ന ശശി എന്ന ചെല്ലപ്പേരിലാണ് സമകാലികർ ഇന്നും നെടുമുടി വേണുവിനെ ഓർമ്മിക്കുന്നത്. കുട്ടനാടൻ ജീവിതം തന്റെ കഥാപാത്രങ്ങളിലേക്ക് ആവാഹിച്ച വേണുവിന് ശശി എന്ന ഓമനപ്പേരിലെ വിളി അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. സിനിമാമേഖലയിൽ രഞ്ജി പണിക്കർ മാത്രമാണ് ആ പേര് വിളിക്കാറുള്ളത്.
സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിൽ നാട്ടിലെത്തിയാൽ പിന്നെ തനി നാട്ടിൻപുറത്തുകാരനാണ്. എല്ലാവരെയും പേരെടുത്ത് വിളിച്ചാണ് കുശലാന്വേഷണം. പരിചിതരുടെ നമ്പരും ഫോണിലുണ്ട്. നാട്ടിലെ വിശേഷങ്ങൾ അറിയാൻ ഇടയ്ക്കിടെ ഇവരെ വിളിക്കാറുമുണ്ട്.
നിരസിച്ച് സ്ഥാനാർത്ഥിത്വം
ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും തന്നെ തേടിയെത്തുന്ന സ്ഥാനാർത്ഥിത്വ വാഗ്ദാനത്തോട് നെടുമുടിവേണു എന്നും 'ഇല്ല' എന്നേ പറഞ്ഞിട്ടുള്ളൂ. 2006, 2011, 2016 തിരഞ്ഞെടുപ്പുകളിൽ നെടുമുടിക്ക് സീറ്റ് നൽകണമെന്ന എൽ.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയുടെ താത്പര്യം അദ്ദേഹത്തെ അറിയിച്ചത് നെടുമുടി സ്വദേശിയും മാദ്ധ്യമപ്രവർത്തകനുമായ എം. ജയചന്ദ്രനാണ്. ഏറ്റവും ഒടുവിൽ സമീപിച്ചപ്പോഴും നെടുമുടി തന്റെ സ്വതസിദ്ധമായ ശൈലിയിൽ മറുപടി നൽകി, 'ഇത് എത്രയോ കാലമായി ചോദിക്കുന്നു... 'ഇല്ല എന്ന് തീർത്തങ്ങ് പറയൂ ജയചന്ദ്രാ...'. സ്ഥാനമാനങ്ങൾ തേടിവരുമ്പോഴും കലയോട് മാത്രമായിരുന്നു നെടുമുടിക്ക് പ്രണയം.
കഥകളിയുടെ ആദ്യ സംഭാവന
നെടുമുടി കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കഥകളി പതിവാണ്. കഥകളിക്കുള്ള ആദ്യ സംഭാവന വർഷങ്ങളായി നെടുമുടി വേണു മുടക്കാറില്ല. ഇളയ മകൻ കണ്ണന്റെ കഥകളി അരങ്ങേറ്റം നടന്നതും ഇതേ ക്ഷേത്രസന്നിധിയിലായിരുന്നു. നാടക കലാകാരന്മാർക്കായി ക്ഷേമനിധിക്ക് സമാനമായി സഹായം നൽകാൻ കഴിയുന്ന എന്തെങ്കിലും ആരംഭിക്കണമെന്ന ആഗ്രഹം അടുത്തകാലത്തും നെടുമുടി സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നു.
സ്വന്തം സ്വീകരണത്തിന് സംഭാവന
അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ച ശേഷം ആദ്യമായി നെടുമുടിയിലേക്ക് വന്നത് ഒരു രാത്രിയിലാണ്. അമ്മയെ കാണാൻ എത്തുമെന്ന് മുൻകൂട്ടി അറിഞ്ഞ നാട്ടിലെ ചെറുപ്പക്കാർ ചേർന്ന് സ്വീകരണം ഒരുക്കി. രാത്രി ബോട്ടിറങ്ങി പരുത്തിക്കളം ജെട്ടിയിൽ നിന്ന് വീട്ടിലേക്ക് നടക്കവേയാണ് സംഭാവന ചോദിച്ച് ഏതാനും പേരെത്തിയത്. ആഘോഷം എന്തെന്ന് ചോദിക്കാതെ നൂറുരൂപ സംഭാവന നൽകി. പിറ്റേന്ന് തകഴി ശിവശങ്കരപ്പിള്ള മുഖ്യാതിഥിയായ ചടങ്ങിലേക്ക് വിളി വന്നപ്പോഴാണ് സ്വന്തം സ്വീകരണത്തിനുള്ള സംഭാവനയാണ് നൽകിയതെന്ന് നെടുമുടി തിരിച്ചറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |