പയ്യാവൂർ : തിമിർത്തു പെയ്യുന്ന മഴക്കിടെ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. പയ്യാവൂർ നറുക്കുംചീത്തയിൽ മുൻ പഞ്ചായത്തംഗം സജൻ വെട്ടുകാട്ടിലിന്റെ വീട്ടുപറമ്പിലാണ് 15 വയസ് പ്രായമുള്ള പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് നിരവധി കാട്ടാനക്കൂട്ടമുണ്ടായിരുന്നു.
തിങ്കളാഴ്ച്ച രാത്രി ഈ ഭാഗത്തിറങ്ങിയ 12 ഓളം കാട്ടാനകളെ നാട്ടുകാർ കണ്ടിരുന്നു. ഇതിലൊന്നാണ് വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ആനയെ ചെരിഞ്ഞ നിലയിൽ കാണപ്പെട്ടത്. ഇതിന് സമീപത്തെ വൈദ്യുതിതൂണുകളും ലൈനുകളും പൊട്ടിവീണ നിലയിലാണുണ്ടായിരുന്നത്.
ആനയുടെ തുമ്പിക്കൈയുടെ ഒരുഭാഗം കരിഞ്ഞിട്ടുണ്ട്. ആന കുന്നിറങ്ങി വേഗത്തിൽ വരുന്നതിനിടെ വൈദ്യുതി തൂണിൽ ഇടിച്ചുവെന്നാണ് കരുതുന്നത്. ഇങ്ങനെ മറിഞ്ഞുവീണ തൂണിലെ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം സ്ഥലത്തെത്തിയ ജില്ലാ ഫോറസ്റ്റ് ഓഫീസർ പി.കാർത്തിക് പറഞ്ഞു.
തളിപ്പറമ്പ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.രതീഷ്, സെക്ഷൻ ഓഫീസർമാരായ ടി.കെ.സുഭാഷ്, സുന്ദരൻ, ബീറ്റ് ഓഫീസർമാരായ രാമദാസൻ, മുകേഷ്, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, വാർഡംഗം ഷീന ജോണി എന്നിവർ സ്ഥലത്തെത്തി. പൈസക്കരി മൃഗാശുപത്രി ഡോ പി.എം.ജോണി പോസ്റ്റുമോർട്ടം നടത്തി. വൈകീട്ട് സജൻ വെട്ടുകാട്ടിലിന്റെ പറമ്പിൽ തന്നെ വലിയ കുഴിയെടുത്ത് ആനയെ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |