കൊപ്പം: കൊപ്പത്തും പട്ടാമ്പിയിലും എത്തുന്നവർ ആരും ഇനി വിശന്നു വലയരുത്. വിശക്കുന്നവരുടെ വയറും മനസും നിറയ്ക്കാൻ കൊപ്പം ഗരീബ് നവാസ് കൾച്ചറൽ സെന്ററിൽ ഊട്ടുപുര ഒരുങ്ങുന്നു.
കൊവിഡ് മഹാമാരിക്കാലത്ത് സാമൂഹിക സേവന സാന്ത്വന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നാടിന്റെ പ്രതീക്ഷയായി മാറിയ കൊപ്പം ഗരീബ് നവാസ് കൾച്ചറൽ ഫൗണ്ടേഷൻ ആണ് സഹജീവികൾക്ക് കാരുണ്യ പദ്ധതിയുമായി രംഗത്തെത്തിയത്. കടത്തിണ്ണയിലും ആശുപത്രികളിലും വീടുകളിലും ആരോടും പരിഭവം പറയാതെ വിശന്നു കഴിയുന്ന സഹജീവികളെ അന്നമൂട്ടാൻ ലക്ഷ്യമിട്ട് ജി.എൻ. ഫൗണ്ടേഷൻ നേതൃത്വത്തിൽ ഊട്ടുപുര തുടങ്ങുന്നത്. ഊട്ടുപുരയിൽ ആദ്യഘട്ടം കഞ്ഞി വിതരണമാണ് നടത്തുക.
കൊപ്പം, പട്ടാമ്പി നഗര പ്രദേശങ്ങളിലെ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കടകളിൽ ജോലി ചെയ്യുന്നവർക്കും ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും കഞ്ഞി വിതരണം ചെയ്യും. എസ്.വൈ.എസ് കൊപ്പം സോൺ സാന്ത്വനം വൊളന്റിയേഴ്സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് കൊപ്പം ജി.എൻ. സെന്ററിൽ സ്പീക്കർ എം.ബി.രാജേഷ് നിർവഹിക്കും. ചെയർമാൻ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അദ്ധ്യക്ഷനാകും. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, സി.പി. മുഹമ്മദ്, ടി. ഉണ്ണിക്കൃഷ്ണൻ, നൗഫൽ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |