മട്ടന്നൂർ: ഉത്തരമലബാറിലെ വാണിജ്യ, വ്യാവസായിക, കാർഷിക മേഖലയ്ക്ക് പുത്തൻഉണർവേകി കണ്ണൂർ വിമാനത്താവളം വഴി അന്താരാഷ്ട്ര ചരക്കുനീക്കം ഇന്ന് തുടങ്ങുന്നു.
കാർഗോ സർവീസിന്റെ ഉദ്ഘാടനം രാവിലെ 10ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.വി ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.കെ ശശീന്ദ്രൻ ആദ്യ ചരക്ക് കൈമാറും. കെ സുധാകരൻ എം.പി, ഡോ. വി. ശിവദാസൻ എം.പി, കെ.കെ ശൈലജ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാവും.
കാർഗോ സർവീസ് തുടങ്ങുന്നതിന് വേണ്ട ട്രയൽ റണ്ണും മറ്റുനടപടി ക്രമങ്ങളും പൂർത്തിയായി. ഇലക്ട്രോണിക് ഡാറ്റാ ഇന്റർചേഞ്ച് (ഇ.ഡി.ഐ.) സംവിധാനം വഴിയാണ് ചരക്കുനീക്കം നിയന്ത്രിക്കുക. 1200 ചതുരശ്ര മീറ്റർ വിസ്തീർണവും 12,000 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുമുള്ള കാർഗോ കോംപ്ലക്‌സാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. കേടായിപ്പോകുന്ന ഭക്ഷ്യവസ്തുക്കളും കാർഷിക ഉത്പന്നങ്ങളും സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജ് സംവിധാനവുമുണ്ട്. 7000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കാർഗോ കോംപ്ലക്‌സിന്റെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. കാർഗോ കോംപ്ലക്സിന്റെ ഉദ്ഘാടനം ഈ വർഷം ആദ്യം മുഖ്യമന്ത്രി നിർവഹിച്ചിരുന്നെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാൽ അന്താരാഷ്ട്ര ചരക്കുനീക്കം തുടങ്ങിയിരുന്നില്ല. കഴിഞ്ഞ മാസമാണ് കാർഗോ വിഭാഗത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ചുമതലയേറ്റത്. ഇതോടൊപ്പം കാർഗോ വിമാനങ്ങളെ കണ്ണൂരിലെത്തിക്കുന്നതിനായി വിമാനക്കമ്പനികളുമായി കിയാൽ ചർച്ച നടത്തി വരുന്നുണ്ട്. 32 ടൺ കാർഗോ വരെ ചരക്കു വിമാനങ്ങളിൽ കൊണ്ടു പോകാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |