കൊട്ടിയൂർ: കൊട്ടിയൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആന ചന്ദ്രശേഖരൻ ചരിഞ്ഞു. പ്രായാധിക്യം മൂലമുള്ള അസുഖത്തിന് ചികിത്സ നടത്തുന്നതിനിടെ വ്യാഴാഴ്ച രാവിലെ ആന കുഴഞ്ഞു വീണിരുന്നു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ആനയെ ഉയർത്താനുള്ള ശ്രമം ഫലം കണ്ടില്ല. വൈകുന്നേരം അഞ്ചു മണിയോടെയാണ് ആന ചരിഞ്ഞത്.
വൈശാഖ മഹോത്സവത്തിന്റെ അഭിവാജ്യ ഘടകമായിരുന്ന ചന്ദ്രശേഖരനെ 1981 ലാണ് പാലക്കാട്ടുനിന്ന് കൊട്ടിയൂർ ദേവസ്വം വിലയ്ക്ക് വാങ്ങുന്നത്. കൊട്ടിയൂരിൽ പെരുമാളുടെ ഇഷ്ടസാധനങ്ങൾക്കെല്ലാം ചന്ദ്രശേഖരൻ എന്നാണ് പേര്. 1981ലാണ് ക്ഷേത്രം തന്ത്രി ഈ ഗജകേസരിക്ക് ചന്ദ്രശേഖരൻ എന്ന് പേരിട്ടത്. ആനയെ വാങ്ങുന്ന സമയത്ത് 25 വയസ്സായിരുന്നു.
വൈശാഖ മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾ അക്കരെ കൊട്ടിയൂർ ക്ഷേത്രം ദർശനം കഴിഞ്ഞാൽ കിഴക്കേ നടയിലെത്തി ചന്ദ്രശേഖരനെ കണ്ടിട്ടേ മടങ്ങാറുള്ളു. വലുതുകണ്ണിന് കാഴ്ചശക്തിയില്ല എന്നതൊഴിച്ചാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുംതന്നെ ആനയ്ക്കുണ്ടായിരുന്നില്ല. പ്രായം അറുപത്തിമൂന്നായിരുന്നെങ്കിലും ചെറുപ്പക്കാരന്റെ ചുറുചുറുക്കായിരുന്നു ചന്ദ്രശേഖരന്. മദപ്പാടിന്റെ കാലത്തുണ്ടാകുന്ന ചില്ലറ കുസൃതികളല്ലാതെ യാതൊരാളെയും ഉപദ്രവിക്കാതെയും അപകടങ്ങൾ വരുത്താതെയുമാണ് ചന്ദ്രശേഖരൻ പെരുമാളോട് കൂറുകാണിച്ചത്. കൊട്ടിയൂരിലെ ക്ഷേത്രം ജീവനക്കാർക്കും ചന്ദ്രശേഖരൻ കാരണവരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |