ആലപ്പുഴ: അടിക്കടി ഉയരുന്ന ഇന്ധന വിലയ്ക്കിടെ വാഹന ഉപഭോക്താക്കൾക്ക് ഒരാശ്വാസ വാർത്ത. സംസ്ഥാനത്തെ ദേശീയപാതകളിലും തിരക്കേറിയ വീഥികളിലും സോളാർ പവേർഡ് വൈദ്യുതി ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു. അടുത്ത മാസം മുതൽ ചർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിക്കാനാണ് ശ്രമം.
ഒരു ജില്ലയിൽ അഞ്ച് ചാർജിംഗ് സ്റ്റേഷനുകൾ എന്ന രീതിയിൽ അനർട്ടിന്റെ (ഏജൻസി ഫോർ നോൺ കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്‌നോളജി) നേതൃത്വത്തിൽ കൊച്ചി മെട്രോയും ഇ.ഇ.എസ്.എല്ലും (എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) ചേർന്നാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ആശുപത്രികൾ, മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളോട് ചേർന്നാകും ചാർജിംഗ് സ്റ്റേഷനുകൾ.
50 കിലോ വാട്ടിന്റെ സോളാർ പാനൽ ഉപയോഗിച്ച് നാല് കാറുകൾ ചാർജ് ചെയ്യാം. ഇതിനുശേഷം മാത്രം വൈദ്യുതി ഉപയോഗിച്ചാൽ മതി. ഒരുവാഹനം ചാർജ് ചെയ്യാൻ 20 മുതൽ 40 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. 60 കിലോ വാട്ട് വീതമുള്ള സി.സി.എസ് (കംബൈൻഡ് ചാർജിംഗ് സിസ്റ്റം) ഷാഡമോ, 22 കിലോ വാട്ടുള്ള ടൈപ്പ് ടു എ.സി ചാർജറുകളുള്ള 142 കിലോ വാട്ടിന്റെ മെഷീനുകളാണ് സ്ഥാപിക്കുന്നത്.
ചാർജിംഗ് രണ്ട് തരത്തിൽ
രണ്ട് തരത്തിലുള്ള ചാർജിംഗ് മെഷീനുകളാണ് സ്ഥാപിക്കുക. ഫാസ്റ്റ് ചാർജറിൽ ഒരു മണിക്കൂറും സ്ലോ ചാർജറിൽ 6 മണിക്കൂറും വേണ്ടിവരും. ഹോട്ടലുകളിൽ എത്തുന്നവർക്ക് രാത്രിയിൽ ചാർജ് ചെയ്യാൻ സൗകര്യം ഒരുക്കും. ഒരു യൂണിറ്റ് വൈദ്യുതിക്ക് 15 രൂപയാണ് നിരക്ക്. ഇതിൽ നിന്ന് കെ.എസ്.ഇ.ബിക്ക് 5 രൂപ നൽകണം. ബാക്കി 10 രൂപ ഉടമകൾക്കെടുക്കാം. എന്നാൽ സോളാറാകുമ്പോൾ 15 രൂപയും ഉടമയ്ക്ക് ലഭിക്കും.
പ്രത്യേകതകൾ
1. ഒരേസമയം മൂന്ന് വാഹനങ്ങൾക്ക് ചാർജ് ചെയ്യാം
2. ഷാഡമോ ജപ്പാൻ നിർമ്മിത വാഹനങ്ങൾക്ക്
3. ടൈപ്പ് ടു എ.സി ചാർജറുകൾ ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങളും ചാർജ് ചെയ്യാം
4. മലിനീകരണം ഒഴിവാകും, പ്രകൃതി സൗഹൃദം
സോളാർ പാനൽ: 5 - 50 കിലോ വാട്ട്
ചെലവ്: 20 ലക്ഷം
അനർട്ട് നൽകുന്നത്: 10 ലക്ഷം
ഒരു ചാർജിംഗ് മെഷീനിന്റെ ചെലവ്: 30 ലക്ഷം
''
സോളാർ പവേർഡ് വൈദ്യുതി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഹോട്ടൽ, മാൾ, സ്വകാര്യ ആശുപത്രി ഉടമകൾ എന്നിവരിൽ നിന്ന് അപേക്ഷ ലഭിച്ചുതുടങ്ങി. അനുയോജ്യമായ സ്ഥലത്ത് പദ്ധതി നടപ്പാക്കും.
ജെ. മനോഹർ
അനർട്ട് ഇ മൊബിലിറ്റി സെൽ ഹെഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |