360. 46 ഹെക്ടറിലെ കൃഷി വെള്ളത്തിൽ മുങ്ങി
കൂടുതൽ നഷ്ടം നേരിട്ടത് 2045 കർഷകർക്ക്
കോഴിക്കോട്: ദിവസങ്ങളോളം നീണ്ട പേമാരിയിൽ ജില്ലയിൽ വ്യാപകമായി കൃഷിനാശം. കഴിഞ്ഞ 8 മുതൽ ഇന്നലെ വരെ ജില്ലയിലാകെ 9. 94 കോടിരൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. 360. 46 ഹെക്ടർ പ്രദേശത്തെ കൃഷി പൂർണമായും നശിച്ചു. 2,045 കർഷകരുടെ വാഴ, റബ്ബർ, തേങ്ങ, നെല്ല്, കുരുമുളക്, കപ്പ, ഇഞ്ചി, വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയ വിളകൾ തീർത്തും വെള്ളത്തിലായി. നാശനഷ്ടം കൂടുതലും വാഴകൃഷിയ്ക്കാണ്. 21,935 കുലച്ച വാഴകളും 1,93,750 കുലയ്ക്കാത്ത വാഴകളും നിലംപൊത്തി. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന നൂറു കണക്കിന് കർഷക കുടുംബങ്ങൾ ഇനി എന്തുചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ്.
ഇടവിട്ട് പെയ്ത മഴയിൽ വയലുകളിലും പച്ചക്കറി തോട്ടങ്ങളിലുമടക്കം പുഴവെള്ളം കയറി വൻനാശമാണ് നേരിട്ടത്. കൃഷിയിടങ്ങളിൽ വെള്ളം കെട്ടി നിന്ന് നെല്ലുൾപ്പെടെ നശിച്ചു തുടങ്ങി. ഭൂരിഭാഗം വാഴയുടെയും ഇലകൾ പഴുത്തു കവിഞ്ഞു. മഞ്ഞളിപ്പ് ബാധിച്ചിട്ടുമുണ്ട്.
വിലയിടിവും രോഗബാധയും മൂലം ദുരിതത്തിലായിരുന്നു കർഷകർ പൊതുവെ. മഴ കലി തുള്ളിയതോടെ ഇനി വിളവെടുപ്പുപോലും നടത്താൻ കഴിയാതായത് ഇരട്ടി ബാദ്ധ്യതയായി. ബാങ്കിൽ നിന്ന് വായ്പയെടുത്ത് കൃഷി തുടങ്ങിയവരാണ് ബഹുഭൂരിപക്ഷവും. തുക തിരിച്ചടക്കാൻ ഇനി യാതൊരു മാർഗവുമില്ല.
മലയോര കർഷകരും സമാന അവസ്ഥയിൽ തന്നെ. മഴയെ തുടർന്ന് ടാപ്പിംഗ് നിലച്ചിട്ടു ദിവസങ്ങളായി. അടയ്ക്ക, തേങ്ങ എന്നിവ വിളവെടുത്താൽ തന്നെ മഴ തുടരവെ കർഷകർക്ക് ഉണക്കാൻ പോലും സാധിക്കുന്നില്ല. അതിനിടയ്ക്ക് അമിതമഴ മൂലം കാർഷികവിളകൾക്കുണ്ടാകുന്ന രോഗബാധയും കർഷകർക്കു ഇരുട്ടടിയാവുകയാണ്.
പൊതുവെ കാർഷിക വിളകളിൽ നിന്നുള്ള വരുമാനം ഏതാണ്ട് പൂർണമായും നിലച്ച അവസ്ഥയാണ്. കാർഷിക വിളകളുടെ വിലക്കുറവും വർദ്ധിച്ചു വരുന്ന കൃഷിച്ചെലവും താങ്ങാനാവാതെ പല കർഷകരും ബദൽജോലികളിലേക്ക് തിരിയുന്നതിനിടെയാണ് ഈ ദുരിതപ്പെയ്‌ത്ത്.
''ഒരേക്കറിൽ കൃഷി ചെയ്തിരുന്ന വെള്ളരി, കയ്പ, പടവലം തുടങ്ങിയവയെല്ലാം ഒരാഴ്ചയായി വെള്ളം കെട്ടിനിന്ന് ചീഞ്ഞു തുടങ്ങി. കൂടാതെ രണ്ടേക്കറിൽ കൃഷിയിറക്കിയ, 20-25 ദിവസം മാത്രം പ്രായമായ നെൽച്ചെടികളും ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വലിയ നഷ്ടമാണ് ഇക്കുറിയുണ്ടായത്.
പ്രകാശൻ,
കർഷകൻ, ബാലുശ്ശേരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |