പാവറട്ടി: നൂറ്റാണ്ടുകളുടെ പഴമയുടെ തിളക്കം അന്നകര തൃക്കുലശേഖരപുരം അന്നപൂർണ്ണേശ്വരി ക്ഷേത്ര ശ്രീകോവിലിലെ ചുമർചിത്രങ്ങളുടെ പ്രൗഢി വർദ്ധിപ്പിക്കുന്നതേയുള്ളൂ.
നൂറ് വർഷത്തിലധികം പഴക്കമുള്ള ഇവ ഗുരുവായൂർ ശൈലി ചുമർചിത്രങ്ങളുടെ ഉപജ്ഞാതാവായ പുലാക്കാട്ട് രാമനായരുടെ സൃഷ്ടിയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് ചിത്രങ്ങൾക്ക് കേടുപാട് സംഭവിച്ചെന്ന് പറഞ്ഞ് ചിലയിടങ്ങളിൽ അക്കാലത്തെ ക്ഷേത്ര കമ്മിറ്റി വെള്ള പൂശിയിരുന്നു. കിഴക്ക് ഭാഗത്തെ ചുമർ പൂർണമായും തെക്കുഭാഗം പകുതിയും പടിഞ്ഞാറ് കാൽ ഭാഗവും വെള്ള പൂശി. തെക്ക് ഭാഗത്ത് കിരാതാർജ്ജുനീയം കഥകളാണ് വരച്ചിരിക്കുന്നത്. ഇതിൽ കിരാത ശിവനും അർജ്ജുനനും തമ്മിലുള്ള യുദ്ധം, പാശുപതാസ്ത്രം ലഭിക്കാനായി തപസ് ചെയ്യുന്ന അർജുനന്റെ ചിത്രം എന്നിവയുണ്ട്. പടിഞ്ഞാറ് ദക്ഷിണാമൂർത്തി, കണ്ണാടി നോക്കുന്ന യക്ഷി, വേട്ടയ്‌ക്കൊരു മകൻ, ഭദ്രകാളി, അന്നപൂർണേശ്വരി, ഗണപതി, സരസ്വതി, ശക്തി പഞ്ചാക്ഷരി എന്നീ ചിത്രങ്ങളുണ്ട്.
അലങ്കാരങ്ങൾ കുറച്ച് മനുഷ്യരൂപങ്ങളുടെ മാതൃകയിൽ ചുമർചിത്രം വരയ്ക്കുന്ന രീതിയാണ് ഗുരുവായൂർ ശൈലിയിലേതെന്ന് ഈ ചിത്രങ്ങളെക്കുറിച്ച് പഠനം നടത്തിയ ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം വൈസ് പ്രിൻസിപ്പാൾ എം. നളിൻ ബാബു പറഞ്ഞു. നളിൻ ബാബുവിന്റെ മുത്തച്ഛന്റെ തറവാടായ ഉളനാട്ട് തറവാട് വക ക്ഷേത്രമായിരുന്നു ഇത്. ഇന്ന് ഈ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. 1850 കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന പുലാക്കാട്ട് രാമൻ നായരുടെ വീട് ഗുരുവായൂരിനടുത്ത് മമ്മിയൂരാണ്. മൂക്കുതല പകരാവൂർ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രത്തിലെ അഗ്‌നിബാധയ്ക്ക് മുമ്പുണ്ടായിരുന്ന ചുമർ ചിത്രങ്ങൾ, തിരുമാന്ധാംകുന്ന് ക്ഷേത്രം, പൂമുള്ളി മനയിലെ ശ്രീരാമ ക്ഷേത്രം, പുന്നത്തൂർ കോട്ട എന്നിവിടങ്ങളിലെല്ലാം രാമൻ നായർ വരച്ച ചിത്രങ്ങളുണ്ട്. 1931 ലാണ് അന്തരിച്ചത്.
അന്നകര ക്ഷേത്രത്തിലെ ചിത്രങ്ങൾക്ക് കാലപ്പഴക്കത്താൽ നാശം സംഭവിക്കുന്നുണ്ടെങ്കിലും അവശേഷിക്കുന്നവ അതേ തനിമയോടെ നിലനിറുത്തി സംരക്ഷിക്കും.
അഡ്വ. ശ്രീലാൽ
ചെയർമാൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |