കണ്ണൂർ: കർഷകരെ കണ്ണീരിലാഴ്ത്തി കാലം തെറ്റി മഴയും കാറ്റും നാശം വിതയ്ക്കുന്നു. കന്നിക്കൊയ്ത്തിന് പാകമായ നെൽവയലുകളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിൽ വെള്ളം കയറി നശിച്ചത്. ഇതോടെ ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്ത കർഷകർ കടക്കെണിയിലായി. ഏറെ പ്രതീക്ഷയോടെ വിത്തിറക്കിയ കർഷകർ നെല്ലും വൈക്കോലും കിട്ടാതെ കടുത്ത ദുരിതത്തിലായിരിക്കുകയാണ്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒന്നാം വിളയ്ക്ക് 8000 ഹെക്ടറിൽ നെൽകൃഷി നടത്തുന്നുണ്ട്. ഇതിൽ അപൂർവം പാടശേഖരങ്ങളിൽ മാത്രമാണ് കൊയ്ത്ത് നടന്നത്. ന്യൂനമർദ്ദത്തെതുടർന്നുള്ള കനത്തമഴയാണ് നെൽ കർഷർക്ക് തിരിച്ചടിയായത്. വെള്ളക്കെട്ടുള്ള വയലുകളിൽ നെല്ല് കൊയ്‌തെടുക്കാൻ കഴിയാതെ ഉപേക്ഷിക്കുകയാണ് പലരും. മിക്ക പാടശേഖരങ്ങളിലും യന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത്. മഴയും വെള്ളക്കെട്ടുമുണ്ടെങ്കിൽ യന്ത്രക്കൊയ്ത്ത് നടക്കില്ല. ചാഞ്ഞുവീണ നെൽകതിരുകളും യന്ത്രത്തിൽ കൊയ്യാനാവില്ല. ഇതിനാൽ ഇക്കുറി നെല്ലുത്പാദനത്തിൽ വൻ ഇടിവുണ്ടാകും.
ഞാറ്റടി പാടങ്ങളിൽ വെള്ളം കയറിയതിനാൽ രണ്ടാം വിള നെൽകൃഷിക്കുള്ള ഞാറ്റടി തയ്യാറാക്കുന്നതും പ്രശ്നമായിരിക്കുകയാണ്. രണ്ടാംവിള നെൽകൃഷി വൈകിയാൽ നെല്ല് കതിരിടുന്ന ഘട്ടത്തിൽ വെള്ളം ലഭിക്കാതാവും. ഒന്നാംവിള നെൽകൃഷിയുടെ തുടക്കവും പിഴച്ചതായിരുന്നു. മേയ് മാസത്തിലെ കനത്തമഴയിൽ ഞാറ്റടി തയ്യാറാക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ജൂണിൽ മഴ കുറഞ്ഞതിനാൽ ഞാറ് പറിച്ചുനടുന്നതും വൈകി. നെൽ കതിരിടുന്ന സമയത്തും മഴയായിരുന്നു.
അത്യുത്പാദനശേഷിയുള്ള ശ്രേയസ്, ജയ, ഉമ, ആതിര, അശ്വതി തുടങ്ങിയ മദ്ധ്യകാല മൂപ്പുള്ള (120–130 ദിവസം) നെല്ലിനങ്ങളാണ് കൂടുതലായി കൃഷി ചെയ്തത്. ചില പാടശേഖരങ്ങളിൽ ജ്യോതി, മട്ട, ത്രിവേണി എന്നീ ഹ്രസ്വകാല ഇനങ്ങളും ഇറക്കിയിരുന്നു.
അടിഞ്ഞു കൂടി കർഷകരുടെ പ്രതീക്ഷകൾ
നെല്ല് പാടങ്ങളിൽ അടിഞ്ഞ് മുളച്ചുപൊങ്ങുകയാണ്. അവശേഷിക്കുന്ന വയലുകളിലാവട്ടെ മഴ കാരണം നെല്ല് കൊയ്യാനും കഴിയുന്നില്ല. കൊയ്‌തെടുത്ത നെല്ല് ഉണക്കാനും പ്രയാസമാണ്. വൈക്കോൽ ഉണക്കിയെടുക്കാനാവാതെ മഴയിൽ നശിച്ചു.
മേയ് 12ന് തുടങ്ങിയ മഴയ്ക്ക് ഇതുവരെ കാര്യമായ ശമനമുണ്ടായിട്ടില്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായുള്ള ന്യൂനമർദ്ദം കാരണം ചിങ്ങം, കന്നി മാസങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. ഈ മാസങ്ങളിലാണ് നെല്ല് കൊയ്യുന്നതും ഉണക്കുന്നതും. വിത്തിനുള്ള നെല്ല് ശേഖരിക്കുന്നതും ഈ സമയത്താണ്.
നെൽകൃഷിയെതുടർന്നുള്ള പച്ചക്കറി, പയർ വർഗങ്ങളുടെ കൃഷിയെയും ഇപ്പോഴത്തെ മഴ ദോഷകരമായി ബാധിക്കും. ഒന്നാംവിളയ്ക്ക് ശേഷം പച്ചക്കറിക്ക് നിലമൊരുക്കേണ്ട വയലുകളിൽ ഇപ്പോഴും വെള്ളമൊഴിഞ്ഞിട്ടില്ല. രണ്ടാംവിള വൈകിയാൽ അവിടെയും പച്ചക്കറിയും പയർവർഗങ്ങളും കൃഷി ചെയ്യുന്നത് പ്രതിസന്ധിയിലാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |