കോഴിക്കോട്: അപ്രതീക്ഷിത മഴയിൽ നനഞ്ഞൊലിച്ച് തേനീച്ച കർഷകരുടെ മധുര ജീവിതം. തുടർച്ചയായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മലയോരത്തെ തേനീച്ച കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. മഴയിൽ കൂടുകളിൽ ഈർപ്പം പടരുന്നതിനാൽ തേനീച്ചകൾക്ക് ഫംഗസ് ബാധ ഉൾപ്പെടെ പലതരം രോഗങ്ങൾ പിടിപെടുകയാണ്. ഈർപ്പം തട്ടാതെ കൂടുകൾ സംരക്ഷിക്കുകയെന്നത് കർഷകർക്ക് വലിയ വെല്ലുവിളിയുമാണ്. മറ്റ് കൃഷികളിൽ നിന്ന് വ്യത്യസ്തമായതിനാൽ അൽപ്പം ശ്രദ്ധ കുറഞ്ഞാൽ ഈച്ചകൾ കൂട്ടത്തോടെ നശിക്കും.
റബർ പൂക്കളിൽ നിന്ന് തേനീച്ചകൾ ധാരാളം തേൻ ശേഖരിക്കുന്നതിനാൽ ഇവിടങ്ങളിൽ സ്ഥാപിക്കുന്ന പെട്ടികളിൽ നിന്നാണ് കർഷകർക്ക് കൂടുതൽ ആദായം ലഭിച്ചിരുന്നത്. എന്നാൽ മഴയിൽ പൂക്കൾ കൊഴിഞ്ഞത് കർഷകർക്ക് കനത്ത തിരിച്ചടിയായി. തേനീച്ചകൾക്ക് തേൻ ലഭിക്കാതെ വന്നതോടെ കർഷകർ പഞ്ചസാര ലായനി ഉണ്ടാക്കി തോട്ടങ്ങളിൽ വയ്ക്കുകയാണ്. എന്നാൽ ലായനിയിൽ വീണ് തേനീച്ചകൾ ചത്ത് പോവുന്നതും ഉറുമ്പുകൾ വരുന്നതും കർഷകരെ കുഴക്കുന്നു.
കൊവിഡിൽ പ്രതിസന്ധിയിലായ കർഷകർക്ക് തെല്ല് ആശ്വാസമായിരുന്നു തേനിൽ നിന്നുളള വരുമാനം. മഴയിൽ അതും നിലച്ചു. ചെറു തേനീച്ച പെട്ടികളുടെ വിൽപ്പനയിൽ നിന്ന് കിട്ടുന്ന വരുമാനമാണ് കർഷകരുടെ ഇപ്പോഴത്തെ ആശ്വാസം. കൊവിഡ് കാലത്ത് നിരവധി പേർ ചെറു തേനീച്ച കൃഷിയിലേക്ക് തിരിഞ്ഞതോടെ കൂടുകളടങ്ങിയ പെട്ടികൾക്കും ആവശ്യക്കാർ ഏറിയിട്ടുണ്ട്. ഒരു പെട്ടിക്ക് 1000 രൂപയ്ക്ക് മുകളിൽ വില ലഭിക്കും. 50, 60 ശതമാനം വരെ മുട്ടകളോട് കൂടിയ പെട്ടികളാണ് വിൽക്കുന്നത്. അതെസമയം മുട്ടകളുടെ എണ്ണം കുറഞ്ഞാൽ കൂട് അധിക കാലം നിൽക്കില്ല.
'' മഴ കാരണം ഈ വർഷം കൈയിൽ നിന്ന് പണം മുടക്കേണ്ട സ്ഥിതിയാണ്. ഉത്പ്പാദനവും കുറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ''
- കുഞ്ഞി മുഹമ്മദ്, തേനീച്ച കർഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |