പാവറട്ടി: എളവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുന്നതിന് ധാരണയായി. നിലവിൽ പ്രവൃത്തിക്കായി നിശ്ചയിക്കപ്പെട്ട സമയം നീട്ടി നൽകും. വാർപ്പ് പൂർത്തീകരിച്ചാൽ പാർട്ട് ബിൽ സമർപ്പിക്കും. മൂന്ന് മാസം കൊണ്ട് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കും. കെട്ടിടത്തിന്റെ നിർമ്മാണത്തിലെ അപാകതകൾ തൃശൂർ എൻജിനീയറിംഗ് കോളേജിലെ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന രീതിയിൽ പരിഹരിക്കാനും ധാരണയായിട്ടുണ്ട്.
എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോഫോക്‌സ് ആലപ്പുഴ സ്വദേശിയായ കരാറുകാരനെ അടിയന്തരമായി വിളിച്ച് വരുത്തിയിരുന്നു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിയ കരാറുകാരനും പഞ്ചായത്ത് പ്രസിഡന്റും എം.എൽ.എ, തൃശൂർ എക്‌സിക്യൂട്ടീവ് എൻജിനീയർ ജോജി പോൾ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ധന്യ എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലുണ്ടാക്കിയ ധാരണ പ്രകാരമാണ് നിർമ്മാണം പുനരാരംഭിക്കുന്നത്. മുന്നോടിയായി ഒരാഴ്ച കെട്ടിട പ്രദേശം വൃത്തിയാക്കൽ നടക്കും.
മുരളി പെരുനെല്ലി എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപ ചെലവിട്ട് മൂന്ന് വർഷം മുമ്പാണ് സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയത്. ഇരുനില കെട്ടിടത്തിന്റെ താഴെയുള്ള മൂന്ന് മുറികളുടെ വാർപ്പ് ജോലികൾ മാത്രമാണ് പൂർത്തിയായത്. മറ്റ് മൂന്ന് മുറികളുടെ ചുമർ പണിയും കഴിഞ്ഞു. നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന എൻജിനീയർമാരുടെ നിർദ്ദേശം കരാറുകാരൻ അനുസരിക്കാതെ വന്നതോടെയാണ് നിർമ്മാണം നിർത്തിവയ്ക്കാൻ കത്ത് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |