കൊച്ചി: ഇടമലയാർ, ഇടുക്കി അണക്കെട്ടുകളിൽ നിന്നുള്ള അധികജലം പെരിയാറ്റിൽ കാര്യമായ പ്രത്യാഘാതമുണ്ടാകാതെ കടന്നുപോയത് ആദ്യദിനത്തിൽ ആശ്വാസമായി. ഇന്നലെ രാവിലെ 6 മുതൽ 8 വരെ രണ്ടുഘട്ടങ്ങളിലായി ഇടമലയാർ അണക്കെട്ടും 11 മുതൽ 12.30 വരെ മൂന്നുഘട്ടങ്ങളിലായി ഇടുക്കി ചെറുതോണിയിലെ മൂന്നു ഷട്ടറുകളുമാണ് തുറന്നത്. ഇതേത്തുടർന്ന് പെരിയാറ്റിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പ്രതീക്ഷിച്ചതുപോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
ഇടമലയാർ അണക്കെട്ടിൽ ഇന്നലെ രാവിലെ 6ന് 165.66 മീറ്റർ ആയിരുന്നു ജലനിരപ്പ്. രണ്ടും മൂന്നും ഷട്ടറുകൾ ആദ്യം 40 സെ. മീറ്ററും തുടർന്ന് 8 മണിക്ക് 80 സെ.മീറ്റർ വരെയും ഉയർത്തി സെക്കന്റിൽ 101. 25 ഘനമീറ്റർ എന്നതോതിൽ വെള്ളം തുറന്നുവിട്ടു.
ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ചിൽ മൂന്ന് ഷട്ടറുകൾ രാവിലെ 11 നും ഉച്ചക്ക് 12 നും 12.30നുമായി 35 സെ.മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 87.50 ഘനമീറ്റർ വെള്ളമാണ് തുറന്നുവിട്ടത്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ 2398. 140 അടിയായിരുന്നു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണെങ്കിലും പ്രളയസാദ്ധ്യത കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിലാണ് അണക്കെട്ട് തുറന്നത്.
പെരിയാർ ശാന്തം
ഇടമലയാർ അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 101.25 ഘനമീറ്റർ വീതം വെള്ളം തുറന്നുവിട്ടെങ്കിലും പെരിയാർ നദിയിൽ എത്തിയപ്പോൾ നീരൊഴുക്ക് പ്രതീക്ഷച്ചതുപോലെ ഉയർന്നില്ലെന്ന് മാത്രമല്ല തലേദിവസത്തേതിനേക്കാൾ 10 മില്ലിമീറ്റർ കുറയുകയാണ് ചെയ്തത്.
മഴ കുറഞ്ഞതിനെത്തുടർന്ന് പൂയംകുട്ടിയിൽ നിന്നുള്ള സ്വാഭാവിക നീരൊഴുക്ക് കുറഞ്ഞതാണ് ജലനിരപ്പ് താഴാൻ കാരണമായത്. പെരിയാർ നദിയിൽ ഭൂതത്താൻകെട്ട് ബാരേജിലെ കണക്ക് പ്രകാരം തിങ്കളാഴ്ച ഉച്ചക്ക് 2 ന് 27.5 സെ.മീറ്റർ ആയിരുന്നു ജലനിരപ്പ്.
ഇന്നലെ ഇടമലയാർ നിന്നുള്ള അധികജലം കൂടി ഒഴുകിയെത്തിയിട്ടും ഉച്ചക്ക് 2 ന് നദിയിലെ ജലനിരപ്പ് 27.4 സെ.മീ. ആയി കുറഞ്ഞു. എന്നാൽ ഇടുക്കിയിൽ നിന്നുള്ള വെള്ളം വൈകിട്ട് 7.30 ന് ഭൂതത്താൻ കെട്ടിൽ എത്തിയപ്പോൾ ജലനിരപ്പ് 5 സെ.മീറ്റർ ഉയർന്നെങ്കിലും അപകടഭീഷണിയില്ലെന്നാണ് റിപ്പോർട്ട്.
ഇത് പരമാവധി 30 സെ.മീ. വരെ ഉയരാൻ സാദ്ധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |