തൃശൂർ : ഇന്നലെ കനത്തമഴ മാറി നിന്നെങ്കിലും ജാഗ്രത കുറയ്ക്കാതെ ജില്ലാ ഭരണകൂടം. ഇന്നും നാളെയും ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഡാമുകളിലെ ജലവിതാനം കുറച്ച് അപകടാവസ്ഥ ഒഴിവാക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്.
ഇതിന്റെ ഭാഗമായി ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ച പീച്ചി ഡാമിന്റെ നാലു ഷട്ടറും 25 സെന്റി മീറ്ററാക്കി ഉയർത്തി. ചിമ്മിനി ഡാമിന്റെ ഷട്ടർ 15 സെന്റി മീറ്ററെന്നത് കൂടുതൽ ഉയർത്തി. അതേസമയം, ജലനിരപ്പ് കുറഞ്ഞതിന്റെയും മഴ ശക്തി കുറഞ്ഞതിന്റെയും അടിസ്ഥാനത്തിൽ വാഴാനി ഡാമിന്റെ ഷട്ടർ ആറ് സെന്റി മീറ്ററിൽ നിന്ന് അഞ്ച് സെന്റി മീറ്ററാക്കി കുറച്ചു. കേരള ഷോളയാർ, പെരിങ്ങൽകുത്ത് എന്നിവയെല്ലാം തുറന്നിരിക്കുകയാണ്.
അതേസമയം പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനാൽ മണലി പുഴ, കരുവന്നൂർ, കുറുമാലി പുഴകൾ നിറഞ്ഞൊഴുകുകയാണ്. തീരത്തുള്ള നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പടിയൂർ, കാട്ടൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന കെ.എൽ.ഡി.സി വടക്കേ ബണ്ട് പഴയ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് ബണ്ട് പൊട്ടിയതിനെ തുടർന്ന് റോഡിലേക്ക് വെള്ളം കയറി. അതിരപ്പിള്ളി, തുമ്പൂർ മുഴി, പീച്ചി, വാഴാനി തുടങ്ങി വിനോദ സഞ്ചാരമേഖലകളെല്ലാം അടച്ചിട്ടിരിക്കുന്നത്. ഇടുക്കി ഡാം തുറന്നതിനെ തുടർന്ന് ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ള കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി, മേത്തല ഭാഗങ്ങൾ, വി.പി തുരുത്ത്, കോട്ടപ്പുറം കായലിന്റെ വശങ്ങളിലുള്ള പഞ്ചായത്തുകൾ എന്നിവിടങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഇന്നും നാളെയും ഓറഞ്ച് അലർട്ട്
ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും താമസം മാറേണ്ട സാഹചര്യം വന്നാൽ അധികൃതരുടെ നിർദ്ദേശം പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |