കോട്ടയം: ഉരുൾപൊട്ടലിന് ഇന്ന് ഒരാഴ്ച തികയുമ്പോഴും നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായില്ല. റോഡുകളുടേയും പാലങ്ങളുടേയും കണക്കെടുപ്പ് പൂർത്തിയായെങ്കിലും എത്ര കുടുംബങ്ങൾ മഴക്കെടുതിക്ക് ഇരയായെന്ന് വ്യക്തമായ കണക്കില്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായമായി അനുവദിച്ച പതിനായിരം രൂപമാത്രമാണ് ആകെ ആശ്വാസം.
വീടുകളുടെ നാശം, മറ്റു നാശനഷ്ടങ്ങൾ എന്നിവ തിട്ടപ്പെടുത്തി നാളെ മാത്രമേ റവന്യു വകുപ്പ് റിപ്പോർട്ട് നൽകൂ. കൃഷി വകുപ്പ് പ്രാഥമിക നഷ്ടം വിലയിരുത്തിയെങ്കിലും കണക്കെടുപ്പ് തുടരുകയാണ്. ഒരാഴ്ചയ്ക്കകം കണക്കെടുപ്പ് പൂർത്തിയാക്കും. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് വേണം പാക്കേജ് പ്രഖ്യാപിക്കാൻ. അതുവരെ സാധാരണക്കാർ ക്യാമ്പുകളിൽ കഴിയണം. രേഖകളെല്ലാം നശിച്ച് പുറമ്പോക്കിൽ കഴിഞ്ഞവർക്ക് എന്ത് സഹായം നൽകുമെന്നതും കാത്തിരുന്ന് കാണണം.
ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കുന്നതിനും പ്രളയത്തിൽ മുങ്ങിയ കിണറുകളിലെ ജലം ഉപയോഗയോഗ്യമാണോയെന്ന് പരിശോധിക്കുന്നതിനും സത്വര നടപടി സ്വീകരിക്കാൻ ജല അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കടൾക്ക് ഉണ്ടായ നഷ്ടം വിലയിരുത്താൻ റവന്യു വകുപ്പ് നടപടി സ്വീകരിക്കും.
റേഷൻ കാർഡടക്കം നഷ്ടപ്പെട്ട രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ നടപടി
നഷ്ടങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വിലയിരുത്തി നൽകാൻ നിർദേശം.
തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാരും ഉടൻ റിപ്പോർട്ട് നൽകണം.
'' ദുരന്തബാധിതരെ സഹായിക്കാൻ എല്ലാ സംവിധാനവുമൊരുക്കും. മീനച്ചിൽ താലൂക്കിലെ മഴക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്താൻ ഇന്ന് ഉച്ചയ്ക്ക് 12ന് കളക്ടറേറ്റിൽ യോഗം ചേരും. സഹായം റിപ്പോർട്ട് ലഭിച്ച ശേഷം പ്രഖ്യാപിക്കും''
-മന്ത്രി വി.എൻ. വാസവൻ.
നശിച്ചത് 59 റോഡുകൾ
വേണ്ടത് 48.69 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |