കുന്നംകുളം: കനത്ത മഴയിൽ വിവിധ പാടശേഖരങ്ങളിലെ 300 ഏക്കറിലധികം നെൽക്കൃഷിയും 150 ഏക്കർ കൃഷിസ്ഥലത്തേക്കുള്ള ഞാറ്റടികളും വെള്ളം കയറി നശിച്ചു. 175 ഏക്കറോളം സ്ഥലത്ത് നട്ട 10 മുതൽ 24 ദിവസം വരെ പ്രായമുള്ള നെൽച്ചെടികളും മുങ്ങി നശിച്ചു. പഴുന്നാന, ചെമ്മന്തിട്ട, പുതുശ്ശേരി, കാണിപ്പയ്യൂർ, പന്തല്ലൂർ പാടശേഖരങ്ങളിലാണ് നഷ്ടമുണ്ടായത്. 300 ഏക്കറിൽ 100 ഏക്കർ കൃഷി സ്ഥലത്താണ് നിലവിൽ വെള്ളം കയറിക്കിടക്കുന്നത്.
പാടശേഖരങ്ങളിൽ നിന്നും വെള്ളം ഒഴുകിപ്പോകാനുള്ള തുവാനൂർ കേച്ചേരി റോഡിലുള്ള ഓവുപാലത്തിന്റെ താഴത്തെ ഭാഗം വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇത് വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുള്ള പ്രവൃത്തി ചെയ്യണമെന്നാവശ്യപ്പെട്ട് ഉന്നത അധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഭൂമാഫിയ ഇത് കൈയടക്കി വച്ചിരിക്കുകയാണെന്ന് പഴുന്നാന പാടശേഖര സമിതി സെക്രട്ടറി വിൽസൺ പുലിക്കോട്ടിൽ ആരോപിച്ചു.
പലയിടങ്ങളിൽ നിന്നും വിത്ത് അധിക വില കൊടുത്തു വാങ്ങി ഞാറ് തയ്യാറാക്കേണ്ട അവസ്ഥയാണ്. നട്ട നെല്ലിന് ഒന്നാം വളം വരെ കൊടുത്തതടക്കം ഏറെ സാമ്പത്തിക നഷ്ടമുണ്ടായി. കൃഷി വകുപ്പ് എത്ര വേണമെങ്കിലും വിത്ത് തരാം എന്ന് പറയുന്നുണ്ടെങ്കിലും കാലാവസ്ഥ ഇടയ്ക്കിടെ ചതിക്കുന്നതിനാൽ എന്തു ചെയ്യാനാകുമെന്ന ചോദ്യമാണ് കർഷകർക്ക്. അതേസമയം മുളയ്ക്കാത്ത വിത്ത് ലഭിച്ചത് ഇത്തവണത്തെ മുണ്ടകൻ കൃഷിക്ക് ഏറെ വിനയായതായും, ആക്ഷേപമുണ്ട്. ചുരുങ്ങിയത് 10 ദിവസം കഴിയാതെ വെള്ളം ഇറക്കി നടാൻ കഴിയില്ല. അതേസമയം തുലാ മാസം കഴിഞ്ഞാൽ വരൾച്ചയായാൽ കർഷകർ ഇനിയും വലിയ ദുരിതത്തിലാകും.
ഇൻഷ്വർ ചെയ്ത ഒരു കർഷകനും ഇത് വരെ ഇൻഷ്വറൻസ് തുക ലഭിച്ചിട്ടില്ല. കൃഷി ചെയ്ത് ഒന്നാം വളം വരെ കൊടുത്ത കർഷകർക്ക് ഏക്കറിന് 30,000 രൂപ നഷ്ട പരിഹാരം നൽകണം. ഭാഗികമായി കൃഷിപ്പണി ചെയ്തവർക്ക് ചെലവായ തുക അനുവദിക്കണം
വിൽസൺ പുലിക്കോട്ടിൽ
പഴുന്നാന പാടശേഖര സമിതി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |